

"ആ വിവാഹം കേരള സ്റ്റോറി തന്നെ"; കേസ് പേടിച്ച് മാളത്തിൽ ഒളിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ആ വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് കുഴപ്പം. നിയമപരമായ തടസങ്ങളില്ല, എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും വാർത്താ സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇരുവരുടെയും കൈയിലുണ്ടായിരുന്ന ആധാർ കാർഡും പാൻ കാർഡും പൊലീസ് പരിശോധിച്ചു. രണ്ടിലും ഒരേ ജനനത്തീയതി ആയിരുന്നു. ആ വിവാഹം റിയൽ കേരള സ്റ്റോറി തന്നെയായിരുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. കേസ് എത്രയാണെങ്കിലും വരും. ആരൊക്കെ കേസ് കൊടുത്തിട്ടുണ്ട്, എത്രയോ കേസുകൾ അഭിമുഖീകരിച്ചിട്ടാണ് ഇവിടെ നിൽക്കുന്നത്.
കേസ് വരുമ്പോൾ പേടിച്ച് മാളത്തിൽ ഒളിക്കുന്ന സൈസാണോ നമ്മൾ. കേരളത്തിൽ വിവാഹം കഴിക്കാൻ പറ്റുന്ന ഒരു അന്തരീക്ഷമുണ്ടെന്ന് മനസിലാക്കിയാണ് ചെറുപ്പക്കാർ എത്തിയത്. പൊലീസ്, ക്ഷേത്ര കമ്മറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെല്ലാം രേഖകൾ പരിശോധിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവർ വിവാഹം കഴിക്കുന്നതിനെ സംഘപരിവാർ ഭീഷണിയായി കാണുന്നുവെന്നും വിവാദങ്ങൾക്കു പിന്നിൽ അവരാണെന്നും അദ്ദേഹം പറഞ്ഞു.