

ഹിരണ്‍ദാസ് മുരളി (വേടന്‍)
ഇടുക്കി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടികൂടിയതിനു പിന്നാലെ, റാപ്പർ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഒഴിവാക്കി. വേടന്‍റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.
ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ വേടന്‍റെ റാപ്പ് ഷോ ഒരുക്കിയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
ഹിരണ്‍ദാസ് മുരളിയെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നാണ് 5 ഗ്രാം കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിനെത്തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധനയ്ക്കെത്തിയ സമയത്ത് ഫ്ലാറ്റിൽ 9 പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു.
ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വേടനും സംഘത്തിലുണ്ടായിരുന്നവരും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചതായി അനൗദ്യോഗിക വിവരങ്ങളുണ്ട്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ വൈദ്യപരിശോധനയടക്കം ഉടന്‍ നടത്തും.