

റാപ്പർ വേടൻ
ആലപ്പുഴ: റാപ്പർ വേടന്‍റെ പാട്ടിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വേടന്‍റെ സഹോദരൻ ഹരിദാസ്. ചെങ്ങന്നൂർ കാരക്കാട് ശ്രീധർമശാസ്താ ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം. വിലക്കിന് ജനാധിപത്യത്തിൽ ഇടമില്ലെന്നാണ് ഹരിദാസ് പ്രതികരിച്ചത്.
"ആരൊക്കെയോ അടിച്ചേൽപ്പിച്ച സംസ്കാരത്തിന്‍റെ അടിമകളായി ജീവിക്കുന്നവർ നമുക്കിടയിലുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. വേടനെപ്പോലൊരു കലാകാരന് ഇത് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും? എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ആരുടെയും ഔദാര്യത്തിലല്ല ഞങ്ങൾ ഇവിടെയെത്തിയത്." - ഹരിദാസ് പറഞ്ഞു.
കൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിച്ച ഗാനമേളയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'കുതന്ത്രം' പാടാൻ തുടങ്ങിയതോടെ സംഘാടകർ സ്റ്റേജിൽ കയറി വന്ന് തടയുകയായിരുന്നു. വേടന്‍റെ പാട്ട് തങ്ങളുടെ സംസ്കാരത്തിന് യോജിക്കുന്നതല്ലെന്നും ഇത്തരം ഗാനങ്ങൾ ഗാനമേളയിൽ വേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചതാണെന്നും സംഘാടകർ പറയുകയായിരുന്നു.