ഷഹബാസിനെ മർദിച്ചത് നഞ്ചക് ഉപയോഗിച്ച്; 5 വിദ്യാർഥികൾക്കെതിരേ കൊലക്കുറ്റം ചുമത്തി

ഷഹബാസിന്‍റെ തലച്ചോറിൽ ആന്തരിക രക്തസ്രാവവും ചെവിക്ക് സമീപമുള്ള എല്ലിന് പൊട്ടലുമുണ്ടായിരുന്നു.
Shahabas death, murder case against 5 students

മരണപ്പെട്ട മുഹമ്മദ് ഷഹബാസ്

Updated on

കോഴിക്കോട്: താമരശേരി വിദ്യാർഥി സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരണപ്പെട്ട കേസിൽ 5 വിദ്യാർഥികൾക്കെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. നഞ്ചക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ പരസ്പരം ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റെങ്കിലും ഷഹബാസിന് പുറത്ത് മുറിവുകൾ ഒന്നുമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ആശുപത്രിയിലെത്തിക്കാതെ തന്നെ സുഹൃത്തുക്കൾ ഷഹബാസിനെ വീട്ടിലേക്ക് എത്തിച്ചു. അൽപസമയത്തിനു ശേഷം ഷഹബാസ് ഛർദിച്ച് അവശനായി. ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിദ്യാർഥി സംഘർഷത്തെക്കുറിച്ച് അറിഞ്ഞത്.

തുടർന്ന് രാത്രിയോടെ വീട്ടുകാർ കോഴിക്കോട് താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.

ഷഹബാസിന്‍റെ തലച്ചോറിൽ ആന്തരിക രക്തസ്രാവവും ചെവിക്ക് സമീപമുള്ള എല്ലിന് പൊട്ടലുമുണ്ടായിരുന്നു. അതേ സമയം വിദ്യാർഥികളുടെ ശബ്ദസന്ദേശങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ആക്രമണം ആസൂത്രിതമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തിൽ പൊരുത്തപ്പെടണമെന്നും ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പറഞ്ഞു കൊണ്ടുള്ള മറ്റൊരു വിദ്യാർഥിയുടെ ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com