

സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ
തൃശൂർ: ബെംഗളൂരുവിൽവച്ച് വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ പിടിയിൽ. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക്കിനെ കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന തെരുവുനായ്ക്കളുടെ ഷെൽട്ടർ ഹോമിൽ വച്ചാണ് സുനിത കൊലചെയ്യപ്പെടുന്നത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.
രണ്ട് യുവതികൾക്കൊപ്പമാണ് സുനിത ഷെൽട്ടർ ഹോമിൽ ജോലിക്കെത്തിയത്. ദീപക് മോശമായി പെരുമാറിയത് എതിർത്തതോടെ ദേഹോപദ്രവം ചെയ്യുകയായിരുന്നു. ജോലി നിർത്തി പോവുകയാണ് എന്ന് പറഞ്ഞതോടെ ഇയാൾ മൃഗീയമായി സുനിതയെ ആക്രമിച്ചു. അബോധാവസ്ഥയിലായ സുനിതയേയും മറ്റു രണ്ടുപേരെയും വീട്ടിൽ പൂട്ടിയിട്ടതിനു ശേഷം ദീപക് പുറത്തേക്ക് പോയി. ഈ സമയത്ത് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വന്ന് വീടിന്‍റെ പൂട്ട് തുറന്നാണ് സുനിതയെ ആശുപത്രിയിലാക്കിയത്.
ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്നാണു വിവരം. 2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം ദീപക് വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്കു കടക്കുകയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു.