'ചായകുടിക്കാൻ പോകാം', പാതിരാത്രി 16കാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ലഹരി നൽകി, രണ്ടുപേർ കൂടി അറസ്റ്റിൽ

രാത്രി ഒന്നരയ്ക്ക് ഒരു ആൺകുട്ടി വിളിച്ച് മകൾക്ക് അപകടത്തിൽ പരുക്കേറ്റതായി പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത്
wayanad drug case, two arrest

ജെനീലിയ, അജിത്ത്

Updated on

മാനന്തവാടി: അർധരാത്രി 16കാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി ലഹരി നൽകിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ(19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടുകാർ അറിയാതെ രാത്രി 11 മണിയോടെ ചായകുടിക്കാം എന്ന് പറഞ്ഞ് വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു.

ഈ മാസം 12ന് അർധരാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോകുന്നത്. തുടർന്ന് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. മാനന്തവാടി കണിയാരത്തുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. തുടർന്ന് രാത്രി ഒന്നരയ്ക്ക് ഒരു ആൺകുട്ടി വിളിച്ച് മകൾക്ക് അപകടത്തിൽ പരുക്കേറ്റതായും മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ഫോണിൽ അറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് അടുക്കള വാതിൽ തുറന്നിട്ടതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ചായകുടിക്കാൻ പോകാം എന്നു പറഞ്ഞ് പെൺ സുഹൃത്താണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയത്. ഒരു പെൺ സുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് വീട്ടിൽ നിന്ന് കൊണ്ടു പോയതെന്ന് ആശുപത്രിയിൽ ലഹരിയുടെ മയക്കത്തിൽ നിന്ന് ഉണർന്ന ശേഷം മകൾ പറഞ്ഞതായാണ് മാതാപിതാക്കൾ പറയുന്നത്. കാലിനും മുഖത്തും സാരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ(22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ(23) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

logo
Metro Vaartha
www.metrovaartha.com