
സിസിടിവിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം
ചാലക്കുടി: നഗരത്തിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ചാലക്കുടിക്കാർ. ദേശീയ പാതയ്ക്കരികിൽ കണ്ണമ്പുഴ ക്ഷേത്രത്തിനരികിലെ അയനിക്കാട്ട് മഠം രാമനാഥന്‍റെ വീട്ടിലെ ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാർച്ച് 24 നാണ് പുലി ഇവരുടെ വീട്ടു പറമ്പിലൂടെ കടന്നു പോയിരിക്കുന്നത്. രാമനാഥനും ഭാര്യയും മാത്രമാണ് വീട്ടിലെ താമസക്കാർ.
വിദേശത്തുള്ള മകനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലിയെ കണ്ടത്. ദൃശ്യങ്ങൾ അയച്ചു കൊടുത്തതും പൊലീസിനെ അറിയിക്കാൻ നിർദേശിച്ചതും മകനായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊരട്ടിയിൽ കണ്ട പുലി തന്നെയായിരിക്കാം ചാലക്കുടിയിലെത്തിയതെന്നാണ് നിഗമനം.
പ്രദേശത്ത് പുലിയുള്ളതായി സംശയം ഉണ്ടായിരുന്നതായി വാർഡ് കൗൺസിലർ പറയുന്നു. തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിരുന്നു.