

മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ച് സീവുഡ്സ് മലയാളി സമാജം
മുംബൈ: മാനസിക സമ്മർദങ്ങൾ തീർക്കുവാൻ ഒറ്റമൂലികളില്ലെന്നും സന്തോഷത്തിന്‍റെ രഹസ്യങ്ങൾ ഓരോ വ്യക്തികളിലും വെവ്വേറെയാണെന്നും മനശാസ്ത്രജ്ഞനായ ഡോ. വരുൺ ഗിൽഡിയാൽ. സീവുഡ്സ് മലയാളി സമാജം നടത്തിയ മാനസികാരോഗ്യ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ.വരുൺ. തങ്ങളുടെ സന്തോഷത്തിന്‍റെ താക്കോൽ തങ്ങളുടെ കയ്യിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിവാണ് പ്രധാനമെന്ന് വാഷിയിലെ നവി മുംബൈ മുനിസിപ്പാലിറ്റി കോർപ്പറേഷൻ ആശുപത്രിയിലെ സൈക്യാട്രിസ്റ്റായ വരുൺ പറഞ്ഞു.
കുടുംബങ്ങൾ ഒന്നായി ഇരിക്കുകയും സുഗമമായ സംവേദനം കൂട്ടായ്മകളിലൂടെ സൃഷ്ടിക്കുകയും വേണമെന്നത് മനസ്സിന്‍റെ ഉല്ലാസത്തിന്‍റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് പ്രശസ്ത മാനസികാരോഗ്യ വിദഗ്ധൻ ഡോ. രാകേഷ് ഗിൽഡിയാൽ പറഞ്ഞു. ഡിജിറ്റൽ ലോകത്തുള്ള സംഭാഷണങ്ങളെക്കാൾ മുഖാമുഖമുള്ള സംഭാഷണങ്ങൾക്കാണ് ശക്തിയെന്ന് എം ജി എം മെഡിക്കൽ കോളേജിലെ സൈക്യാട്രി മേധാവിയായ പ്രൊഫസർ രാകേഷ് ഗിൽഡിയാൽ കൂട്ടി ചേർത്തു.
മാനസികാരോഗ്യ സെമിനാറിന്‍റെ മുന്നോടിയായി സീവുഡ് മലയാളി സമാജം വനിതാവേദിയും അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് മാർച്ച് 29 ന് മാമോഗ്രാം , പാപ്സ് മിയർ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. ഈ പരിശോധനയിലൂടെ ക്യാൻസർ മാത്രമല്ല, ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ചെറിയ മാറ്റങ്ങൾ പോലും നേരത്തെ കണ്ടെത്താൻ സാധിക്കും. അതിനാൽ ഇത് ഒരു 'ജീവൻ രക്ഷാ പരിശോധന' കൂടിയാണ് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. സെക്ടർ 50 ലെ എൻ എം എം സി ഗ്രൗണ്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.