
"ഇര പ്രശ്നം ക്ഷണിച്ചു വരുത്തിയത്''; ബലാത്സംഗ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി
allahabad high court-file image
ന്യൂഡൽഹി: ബലാത്സംഗ കേസിൽ വീണ്ടും വിവാദ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഇര പ്രശ്നം ക്ഷണിച്ച് വരുത്തിയതാണെന്ന് കാട്ടി ബലാത്സംഗ കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് വിധി പറഞ്ഞത്.
ബിരുദാനന്തര വിദ്യാർഥിയായ യുവതി ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. സെപ്റ്റംബർ 21 ന് യുവതിയും സുഹൃത്തുക്കളും ഹൗസ് ഖാസിലെ ഒരു റെസ്റ്റോറന്‍റിൽ പോയി പുലർച്ചെ 3 മണി വരെ മദ്യപിച്ചു. മദ്യ ലഹരിയിൽ താമസ സ്ഥലത്തേക്ക് മടങ്ങാനാവാതെ വന്നതോടെ ഇര തന്നെ പ്രതിയുടെ വീട്ടിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം തന്നെ ബന്ധുവിന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്ന ആരോപണം വിശ്വസനീയമല്ലെന്നും തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. കേസിലെ വസ്തുതകൾ പരിഗണിക്കുമ്പോഴിത് ബലാത്സംഗമല്ല, ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഇരുവരും പ്രായപൂർത്തിയായവരാണ്. യുവതിയുടെ പ്രവൃത്തിയുടെ ധാർമികതയും പ്രാധാന്യവും മനസിലാക്കാനുള്ള കഴിവ് അവർക്കുണ്ട്. ഇരയുടെ ആരോപണം ശരിയാണെന്ന് അംഗീകരിക്കപ്പെട്ടാലും യുവതി തന്നെ പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തുകയാണെന്നും അവൾ തന്നെയാണ് പ്രശ്നത്തിന് ഉത്തരവാദിയെന്നും ജാമ്യ ഉത്തവിൽ കോടതി പറയുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന വിധിക്ക് പിന്നാലെയാണ് വീണ്ടും അലഹബാദ് കോടതിയുടെ വിവാദ വിധി. പിന്നാലെ കേസ് സ്വമേധയ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി വിധി മനുഷ്യത്വ വിധേയമാണെന്ന് അഭിപ്രായപ്പെട്ട് വിധി സ്റ്റേ ചെയ്തിരുന്നു.