

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതുവഴി ഇവരുടെ സാമ്പത്തിക ഇടപാടുകൾ തടയാനും ആയുധ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്താനും സ്വത്തുക്കൾ കണ്ടുകെട്ടാനും ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കഴിയും.
ജമ്മു കശ്മീരിൽ രക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തവരടക്കമാണ് പുതുതായി ഭീകരരുടെ പട്ടികയിൽ ചേർക്കപ്പെട്ട 23 പേർ. ഇതോടെ ഭീകരരുടെ പട്ടിക 80 ആയി. ജയ്‌ഷ് മുഹമ്മദ് ഭീകരരായ മസൂദ് ഇല്യാസ് കശ്മീരി, മുഹമ്മദ് മുസാദിഖ്, മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ, ലഷ്‌കർ ഭീകരരായ ഫിർദോസ് അഅഹമ്മദ് ഭട്ട്, ഹറൂൺ റാഷിദ് ഗനായ്, തുടങ്ങിയവരാണു പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടത്.
2019ൽ വ്യക്തികളെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്തിരുന്നു. നേരത്തേ, ഗ്രൂപ്പുകളെ മാത്രമേ ഭീകര സംഘടനകളായി പട്ടികപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ.