

മസൂദ് അസ്ഹർ
ഇസ്‌ലാമബാദ്: അന്താരാഷ്ട്ര ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദിന്‍റെ നേതാവ് മൗലാനാ മസൂദ് അസറിന് പാക്കിസ്ഥാൻ സര്‍ക്കാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ സൈനിക നടപടിക്കിടെ മസൂദ് അസറിന്‍റെ 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഓരോ കോടി രൂപയാണ് പാക് സർക്കാർ നൽകുന്നത്. ഇങ്ങനെയാണ്, 14 പേർ കൊല്ലപ്പെട്ട മസൂദ് അസറിന്‍റെ കുടുംബം 14 കോടി രൂപയ്ക്ക് അർഹരാകുന്നത്.
കുടുംബത്തിന്‍റെ നിയമപരമായ അവകാശിയാകാന്‍ അസ്ഹര്‍ തീരുമാനിച്ചാല്‍ 14 കോടി രൂപ അസ്ഹറിന് ലഭിക്കുമെന്നാണ് ' ദ ട്രൈബ്യൂണ്‍ ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തത്.
അസ്ഹറിന്‍റെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, ഒരു അനന്തരവള്‍, അസ്ഹറിന്‍റെ കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെയാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം മാത്രമല്ല, ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.