

ഉമർ ഖാലിദ്
ന‍്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ മുൻ ജെഎൻയു വിദ‍്യാർഥി നേതാവായിരുന്ന ഉമർ ഖാലിദ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. ജാമ‍്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ‍്യം. ബുധനാഴ്ചയോടെ കോടതി ഹർജി പരിഗണിക്കും.
തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ കപിൽ സിബിൽ ആവശ‍്യപ്പെട്ടിട്ടുണ്ട്. 2020ൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉമർ ഖാലിദ് അടക്കമുള്ളവർക്കെതിരേയുണ്ടായിരുന്ന കേസ്.
ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. 2020 ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിലാണ് കലാപം പൊട്ടിപുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.