

യുദ്ധത്തിൽ പരീക്ഷ മുടങ്ങി, സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ പ്രത്യേക മൂല്യനിർണയ രീതി
ദുബായ്: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിനുള്ള പ്രത്യേക മൂല്യനിർണയ രീതി ബോർഡ് പ്രസിദ്ധീകരിച്ചു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ റദ്ദാക്കിയ പരീക്ഷകൾക്ക് പകരമായാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ഫെബ്രുവരി 17 മുതൽ 28 വരെ വിജയകരമായി നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും മൂല്യനിർണയം നടക്കുക. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെ ഫലം ലഭിക്കും. എന്നാൽ ഭാഗികമായി മാത്രം പരീക്ഷ എഴുതിയവർക്കായി വ്യത്യസ്തമായ ശരാശരി രീതിയാണ് ബോർഡ് അവലംബിക്കുന്നത്. നാല് വിഷയങ്ങളിൽ പരീക്ഷ എഴുതിയവർക്ക്, അതിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി കണക്കാക്കി പരീക്ഷ നടക്കാത്ത വിഷയങ്ങൾക്ക് മാർക്ക് നൽകും.
മൂന്ന് വിഷയങ്ങൾ മാത്രം എഴുതിയവർക്ക് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ രണ്ട് വിഷയങ്ങളുടെ ശരാശരിയാണ് മാനദണ്ഡമാക്കുക. രണ്ട് വിഷയങ്ങൾ മാത്രം എഴുതിയവരുടെ കാര്യത്തിലും ലഭ്യമായ മാർക്കിന്‍റെ ശരാശരി തന്നെയാകും പരിഗണിക്കുക. കംപാർട്ട്‌മെന്‍റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വരും പരീക്ഷകളിൽ പ്രകടനം മെച്ചപ്പെടുത്താൻ അവസരം നൽകും.
വർഷം മുഴുവൻ നീണ്ടുനിന്ന ഇന്റേണൽ അസസ്‌മെന്‍റ് നേരത്തെ പൂർത്തിയായതിനാൽ സ്കൂളുകൾ അപ്‌ലോഡ് ചെയ്ത മാർക്കുകൾ ഫലപ്രഖ്യാപനത്തിനായി നേരിട്ട് സ്വീകരിക്കും. പന്ത്രണ്ടാം ക്ലാസുകാരുടെ മൂല്യനിർണയ പദ്ധതി പിന്നീട് അറിയിക്കുമെന്നും പരീക്ഷാ കൺട്രോളർ ഡോ. സംയം ഭരദ്വാജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cbse.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.