

മസൂദ് പെസഷ്കിയാൻ
File
ടെഹ്‌റാൻ: യുദ്ധം ചെയ്യുന്നതിനെക്കാൾ സുരക്ഷിതവും ബുദ്ധിപരവുമായ മാർഗം ചർച്ചകളാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. അമെരിക്കയുമായി ചർച്ച നടത്തുന്നതിനെ എതിർക്കുന്ന ഇറാനിലെ ചില നേതാക്കൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ അന്തസ് കളയാതെയാണ് ചർച്ചകൾ നടത്തുന്നതെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ സമാധാനത്തിന്‍റെ വഴി തന്നെയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
അമെരിക്കയുമായി ചർച്ചയേ വേണ്ട എന്ന് പറയുന്നവർ അവസാനം വരെ യുദ്ധം ചെയ്യാനാണോ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്‍റ് ചോദിച്ചു. ഭീഷണിക്ക് വഴങ്ങി ഇറാൻ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം കാരണം ഇറാന്‍റെ വൈദ്യുതി നിലയങ്ങൾക്കും ഫാക്റ്ററികൾക്കും വലിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇന്ധന ക്ഷാമവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും രാജ്യം നേരിടുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
ആയുധങ്ങൾ കൊണ്ട് ഇറാനെ തോൽപ്പിക്കാൻ ശത്രുക്കൾക്ക് കഴിയില്ലെന്നും, എന്നാൽ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ അവർ ശ്രമിക്കുമെന്നും പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. അതിനാൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.