ക്ലച്ച് പിടിക്കാത്ത കുറ്റപത്രങ്ങൾ | ബൊഫോഴ്സ് പരമ്പര: ഭാഗം-3

ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ ഹൈ പ്രൊഫൈൽ അഴിമതി കേസ് 38 വർഷത്തിനിപ്പുറം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സിബിഐ; പണ്ട് വി.പി. സിങ് ഉപയോഗിച്ച അതേ സ്വകാര്യ അന്വേഷകനുമുണ്ട് സഹായിക്കാൻ....
K Madhavan, Joginder Singh- former CBI directors

സിബിഐ മുൻ ഡയറക്റ്റർമാരായ കെ. മാധവൻ, ജോഗീന്ദർ സിങ്

Updated on
Bofors case history & politics | Rajiv Gandhi Congress Italian mystery

ബൊഫോഴ്സ്: പുകയടങ്ങാത്ത പീരങ്കി - പരമ്പര 2

വി.കെ. സഞ്ജു

ബൊഫോഴ്സ് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന 1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. 1991ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചു, പി.വി. നരസിംഹ റാവു പ്രധാനമന്ത്രി. 1992ല്‍ വിദേശകാര്യമന്ത്രി മാധവ് സിങ് സോളങ്കി സ്വിറ്റ്സര്‍ലന്‍ഡില്‍ പോയി. ദാവോസിലെ വേള്‍ഡ് ഇക്കൊണോമിക് ഫോറത്തിനിടെ സ്വിസ് വിദേശമന്ത്രി റെനെ ഫെല്‍ബറെ കണ്ടു. ബൊഫോഴ്സ് ഇടപാടിലെ വിവരങ്ങള്‍ സിബിഐക്കു നല്‍കാതിരിക്കാന്‍ അധികൃതരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്‍മേല്‍ പിന്നീടു പ്രത്യേക കോടതി സോളങ്കിക്കു നോട്ടീസയച്ചു.

റിട്ടയര്‍മെന്‍റ് പ്രായമാകും മുൻപേ മനം മടുത്ത് സിബിഐയോടു വിട പറഞ്ഞ ഒരു ജോയിന്‍റ് ഡയറക്റ്റര്‍ അപ്പോള്‍ സേലത്തെ കുടുംബവീടും സുപ്രീം കോടതിയിലെ അഭിഭാഷകവൃത്തിയുമായി കാലം കഴിക്കുന്നുണ്ടായിരുന്നു. പേര് കെ. മാധവന്‍, സ്വിസ് ബാങ്കിന്‍റെ ഉരുക്കു മറകളില്‍നിന്നു ബൊഫോഴ്സ് ഇടപാടിലെ നിഗൂഢ രേഖകള്‍ പുറത്തുകൊണ്ടുവന്ന പ്രഗല്‍ഭനായ ഉദ്യോഗസ്ഥന്‍.

1991 ഒക്റ്റോബര്‍ 22നു റാവു സര്‍ക്കാര്‍ തന്നെ അന്വേഷണച്ചുമതലയില്‍നിന്നു നീക്കുമ്പോള്‍, 80% അന്വേഷണവും പൂര്‍ത്തിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിരിമറി നടന്നു എന്നു മനസിലാക്കിയില്ലെങ്കില്‍ രേഖകള്‍ കൈമാറാന്‍ സ്വിസ് ബാങ്ക് തയാറാകുമായിരുന്നില്ലെന്നും മാധവനുറപ്പ്. രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമായപ്പോഴാണ് 1992 നവംബര്‍ ഒന്നിന് അദ്ദേഹം രാജിവയ്ക്കുന്നത്.

1993ല്‍ സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ പേര് വെളിപ്പെടുത്താന്‍ സ്വിസ് കോടതി അനുവദിച്ചതോടെ ക്വത്റോക്കിയുടെ പേര് ഔദ്യോഗികമായി പുറത്തുവന്നു. ചോദ്യം ചെയ്യാനും പാസ്പോര്‍ട്ട് കണ്ടുകെട്ടാനുമുള്ള സിബിഐ നടപടികള്‍ പൂര്‍ണമാകുന്നതിനു തൊട്ടു മുൻപ്, 1993 ജൂലൈ അവസാനം, ക്വത്റോക്കി ഡല്‍ഹിയില്‍നിന്നു ക്വലാലമ്പുരിലേക്കു പറന്നു.

സ്വിസ് ബാങ്ക് നല്‍കിയ സുപ്രധാന രേഖകള്‍ 1997 ജനുവരി 21ന് സിബിഐ ഡയറക്റ്റര്‍ ജോഗീന്ദര്‍ സിങ് ഏറ്റുവാങ്ങി. ബൊഫോഴ്സ് കേസന്വേഷണം തന്‍റെ കാലാവധി അവസാനിക്കുന്ന ഒക്റ്റോബറിനു മുൻപ് പൂര്‍ത്തിയാക്കുമെന്ന് ഏപ്രിലില്‍ ജോഗീന്ദര്‍ പ്രഖ്യാപിച്ചു. പക്ഷേ, സിബിഐ ഡയറക്റ്റര്‍ കാലാവധി പൂര്‍ത്തിയാക്കിയില്ല; ജൂണില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കി. സര്‍വീസ് അവസാനിക്കും വരെ ഇരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറിയുടെ കസേരയും കൊടുത്തു!

കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച് ക്വത്റോക്കിയെ രക്ഷപെടാന്‍ സഹായിച്ചതു സോണിയ ഗാന്ധിയെന്ന് ആരോപണമുയരാന്‍ ഇത്രയും കാരണങ്ങള്‍ ധാരളമായിരുന്നു. ''ക്വത്റോക്കിയെ സിബിഐ സംശയിക്കുന്നു. എന്നാല്‍, അദ്ദേഹം എന്തെങ്കിലും തെറ്റു ചെയ്തെന്നു തെളിയിക്കുന്ന ഒരു രേഖയും നമ്മളിതുവരെ കണ്ടിട്ടില്ല...'', 1999ല്‍ സോണിയ പരസ്യമായി പ്രഖ്യാപിച്ചു.

രാജീവ് കുറ്റവിമുക്തനാകുന്നു

1999ല്‍ ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് ഒട്ടാവിയൊ ക്വത്റോക്കിക്കെതിരേ സിബിഐ കുറ്റപത്രം നല്‍കി. എഇ സര്‍വീസസിന്‍റെ നടത്തിപ്പുകാര്‍ ക്വത്റോക്കിയും ഭാര്യ മരിയയും തന്നെയെന്ന് അതില്‍ വ്യക്തമാക്കുന്നു. ഇവരെക്കൂടാതെ വിന്‍ ഛദ്ദ, ഭാര്യ കാന്ത, രാജീവ് ഗാന്ധി തുടങ്ങിയവരും കുറ്റപത്രത്തില്‍ ആരോപണവിധേയരായി.

കമ്മിഷന്‍ നല്‍കപ്പെട്ടതിനു മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി 2004 ഫെബ്രുവരിയില്‍ രാജീവിനെ കുറ്റവിമുക്തനാക്കി. ''17 വര്‍ഷത്തെ ദുരാരോപണങ്ങള്‍ക്കും അപകീര്‍ത്തിക്കും ശേഷം എനിക്കും മക്കള്‍ക്കും ഇതു സവിശേഷ മുഹൂര്‍ത്തം...'', സോണിയ ഗാന്ധി അന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ ആശ്വസിച്ചു. പക്ഷേ, കേസ് അവസാനിച്ചിരുന്നില്ല. വഞ്ചന, സര്‍ക്കാരിനു നഷ്ടം വരുത്തിവയ്ക്കല്‍ എന്നീ ചാര്‍ജുകള്‍ ശേഷിച്ചു.

ഇതിനിടെ വിന്‍ ഛദ്ദ മരിച്ചു. ബ്രിട്ടീഷ് ബിസിനസുകാരായ ഹിന്ദുജ സഹോദരന്മാര്‍ക്കും - ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് - 2005 മേയില്‍ ഡല്‍ഹി ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കി. സ്വീഡിഷ് അധികൃതരില്‍നിന്നു സമ്പാദിച്ച രേഖകളുടെ ഫോട്ടൊകോപ്പികള്‍ സിബിഐ ഹാജരാക്കിയതു സാക്ഷ്യപ്പെടുത്താതെയാണെന്ന സാങ്കേതിക കാരണമായിരുന്നു ഇതിനു പിന്നില്‍.

ക്വത്റോക്കിയുടെയും ഭാര്യയുടെയും പേരില്‍ സ്വിസ് ബാങ്കില്‍ മൂന്നു മില്യന്‍ യൂറോയുടെയും ഒരു മില്യന്‍ ഡോളറിന്‍റെയും നിക്ഷേപങ്ങളുണ്ടെന്ന് 2003ല്‍ ഇന്‍റര്‍പോള്‍ കണ്ടെത്തി. സിബിഐയുടെ അഭ്യര്‍ഥന പ്രകാരം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരായ ക്വത്റോക്കിയുടെ ഹര്‍ജികള്‍ സിബിഐ ഹാജരാക്കിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടിഷ് കോടതികള്‍ തള്ളി.

പക്ഷേ, 2005 ഡിസംബറില്‍ ഇന്ത്യന്‍ നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബി. ദത്തയെ ഒരു പ്രത്യേക ദൗത്യവുമായി ലണ്ടനിലേക്കയച്ചു. അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതു പിന്‍വലിപ്പിക്കാനുള്ള ദൗത്യം വിജയിച്ചു. സിബിഐയുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഭരദ്വാജിന്‍റെയും ദത്തയുടെയും നീക്കം. ഇതിനെതിരേ 2006 ജനുവരിയില്‍ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി വന്നു. ക്വത്റോക്കി പണം പിന്‍വലിക്കുന്നതു തടയണമെന്നു സിബിഐക്കു നിര്‍ദേശം കിട്ടി. പക്ഷേ, അപ്പോഴേക്കും നാൽപ്പത് ലക്ഷം ഡോളറിലധികം രണ്ട് അക്കൗണ്ടുകളില്‍നിന്നായി പിന്‍വലിച്ചിരുന്നു. സോണിയ നയിച്ച കോണ്‍ഗ്രസ് അധികാരത്തിലേറി ഒരു വര്‍ഷത്തിനകമുണ്ടായ ഈ സംഭവം മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിച്ചു.

രണ്ടു വര്‍ഷത്തിനുള്ളില്‍ ക്വത്റോക്കിക്കു വേണ്ടി സിബിഐ പിന്നെയും നാണം കെട്ടു. 2007 ഫെബ്രുവരി ആറിന് ഇന്‍റര്‍പോള്‍ വാറന്‍റിന്‍റെ അടിസ്ഥാനത്തില്‍ ക്വത്റോക്കി അര്‍ജന്‍റീനയില്‍ പിടിയിലായി. ഫെബ്രുവരി എട്ടിന് സിബിഐയെ ഇന്‍റര്‍പോള്‍ വിവരമവുറിയിച്ചു. പക്ഷേ, ഇതേപ്പറ്റി സിബിഐ പുറത്തു പറയുന്നത് ഫെബ്രുവരി 23നു മാത്രം. ക്വത്റോക്കി പണം പിന്‍വലിച്ചതു സംബന്ധിച്ച വാദം 13നു സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍പ്പോലും അറസ്റ്റിനെപ്പറ്റി ഒരക്ഷരം സിബിഐ മിണ്ടിയില്ല.

Vijay Shankar, former CBI director

വിജയ് ശങ്കർ, സിബിഐ മുൻ ഡയറക്റ്റർ

ഇന്‍റര്‍പോള്‍ വിവരമറിയിച്ചതു സ്പാനിഷ് ഭാഷയിലാണെന്നും ഇതു പരിഭാഷപ്പെടുത്തേണ്ടി വന്നതിനാലാണു വൈകിയതെന്നുമാണ് അന്നത്തെ സിബിഐ ഡയറക്റ്റര്‍ വിജയശങ്കര്‍ പിന്നീടു നല്‍കിയ വിശദീകരണം. അറിയിപ്പ് ഇംഗ്ലീഷില്‍ തന്നെയായിരുന്നു എന്നു തെളിഞ്ഞതോടെ ഈ വാദം പൊളിഞ്ഞു. വിജയശങ്കറിനെതിരേ കോടതിയലക്ഷ്യത്തിനു കേസെടുത്തു.

ഇറ്റലിയുടെ കോണ്‍സുല്‍ ജനറല്‍ ക്വത്റോക്കിക്കു വേണ്ടി അര്‍ജന്‍റൈന്‍ കോടതിയില്‍ നേരിട്ടു ഹാജരായി. സിബിഐ മതിയായ രേഖകള്‍ ഹാജരാക്കാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍, ക്വത്റോക്കി അനായാസം മോചിപ്പിക്കപ്പെട്ടു. മാത്രമല്ല, അയാളുടെ കോടതിച്ചെലവുകള്‍ സിബിഐ വഹിക്കണമെന്നു കൂടി അര്‍ജന്‍റൈന്‍ കോടതി നിര്‍ദേശിച്ചു.

(തുടരും)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com