

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര; എങ്ങനെ നടപ്പാക്കും?
തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പിലാക്കി കൈയടി നേടുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. അതിലേറ്റവും ശ്രദ്ധേയമായത് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നതാണ്. ജൂൺ 15 മുതൽ വാഗ്ദാനം നടപ്പിലാക്കാനാണ് യുഡിഎഫിന്‍റെ നീക്കം.
പക്ഷേ, ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. കേരളത്തിനു മുൻപേ എട്ട് സംസ്ഥാനങ്ങളാണ് സമാന പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. ഡൽഹി, തമിഴ്നാട്, തെലങ്കാന, കർണാടക, പഞ്ചാബ്, ആന്ധ്ര പ്രദേശ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്.
ഡൽഹിയിലാണ് ആദ്യമായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയത്. 2019 മുതൽ നിലവിലുള്ള പിങ്ക് ടിക്കറ്റ് പദ്ധതിയാണിത്. ഡൽഹി ട്രാൻസ്പോർട് കോർപ്പറേഷൻ, ക്ലസ്റ്റർ ബസുകൾ എന്നിവയിലെല്ലാം സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്.
2021 മുതൽ തമിഴ്നാട്ടിലും പദ്ധതി നടപ്പാക്കി. വിടിയൽ പയനം തിട്ടം എന്നാണ് പദ്ധതിയുടെ പേര്. സ്ത്രീകൾക്കായി പ്രത്യേകം പിങ്ക് ബസുകളാണ് സർക്കാർ ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.
അതേ വർഷം തന്നെ പഞ്ചാബും സൗജന്യ യാത്ര നടപ്പാക്കി. ആധാർ കാർഡ്, വോട്ടർ ഐഡി മുതലായ തിരിച്ചറിയൽ രേഖകൾ കാണിച്ചാൽ വനിതകൾക്ക് പഞ്ചാബിൽ സൗജന്യമായി യാത്ര ചെയ്യാം.
2025ൽ ജമ്മു കശ്മീരും ആന്ധ്ര പ്രദേശും സൗജന്യ യാത്ര നടപ്പാക്കി. ആന്ധ്രയിൽ സ്ത്രീ ശക്തി സൗജന്യ ബസ് യാത്രാ പദ്ധതിയിൽ ട്രാൻസ്ജെൻഡർ വ്യക്തികളെയും ഉൾപെടുത്തിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് ആണ് രേഖയായി ഉപയോഗിക്കുന്നത്. ജമ്മു കശ്മീരിൽ വിദ്യാർഥിനികൾക്ക് ഉൾപ്പെടെ സൗജന്യ യാത്ര ലഭ്യമാണ്.
പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. ജൂൺ മുതൽ പദ്ധതി നടപ്പാക്കും. പിങ്ക് ടിക്കറ്റ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.