

ബാബർ അസം
കറാച്ചി: മാർച്ച് 11ന് ബംഗ്ലാദേശിനെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീമിൽ ബാബർ അസം അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തിയില്ല. നിലവിലെ താരത്തിന്‍റെ ഫോം കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. 2025ൽ 17 ഏകദിനങ്ങൾ കളിച്ചിട്ടുള്ള ബാബർ 77.16 സ്ട്രൈക്ക് റേറ്റിൽ 544 റൺസ് മാത്രമാണ് അടിച്ചെടുത്തിരുന്നത്.
അടുത്തിടെ ശ്രീലങ്കയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയിൽ ബാബർ ഫോം വീണ്ടെടുത്ത് സെഞ്ചുറി നേടിയിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ ബാബറിനെതിരേ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ബാബറിനെ ടീമിൽ നിന്നും പുറത്താക്കണമെന്നായിരുന്നു ആരാധകരിൽ നിന്നും ഉയർന്ന പ്രധാന ആവശ‍്യം.
അതേസമയം, ബാബറിനെ മാത്രമല്ല ടീമിൽ നിന്നും പുറത്താക്കിയിരിക്കുന്നത് ഫഖർ സമാൻ, സയീം അയൂബ്, നസീം ഷാ എന്നിവർക്കും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. പേസർ ഹാരിസ് റൗഫ്, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഷഹീൻ അഫ്രീദി നയിക്കുന്ന 15 അംഗ ടീമിൽ ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാക്കിസ്ഥാൻ ടീം: ഷഹീൻ ഷാ അഫ്രീദി (ക‍്യാപ്റ്റൻ), സാഹിബ്സാദ ഫർഹാൻ, അബ്ദുൾ സമദ്, അബ്രാർ അഹ്മദ്, ഫഹീം അഷ്റഫ്, ഫൈസൽ അക്രം, ഹാരിസ് റൗഫ്, ഹുസൈൻ താലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് വസീം, മുഹമ്മദ് ഗാസി ഗോരി, സാദ് മസൂദ്, സൽമാൻ അലി ആഘ, ഷാമിൽ ഹുസൈൻ