സച്ചിനൊപ്പം അരങ്ങേറ്റം കുറിച്ചു, മാതാവിന്‍റെ മരണം തളർത്തി; വിഷാദത്തിന് ചികിത്സ തേടി മുൻ ഇന്ത‍്യൻ താരം

പുനെയിലെ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലാണ് സലിൽ
cricketer who debuted with sachin tendulkar into rehab for depression treatment

സലിൽ അങ്കോള, സച്ചിൻ ടെൻഡുൾക്കർ

Updated on

ന‍്യൂഡൽഹി: ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കർക്കൊപ്പം ഇന്ത‍്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച മുൻ ബിസിസിഐ സെലക്റ്ററും പേസ് ബൗളറുമായ സലിൽ അങ്കോള വിഷാദരോഗത്തിന് ചികിത്സ തേടി. പുനെയിലെ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലാണ് സലിൽ.

2024ൽ അമ്മയുടെ മരണത്തെത്തുടർന്നുണ്ടായ മാനസിക വിഷമങ്ങളിൽ നിന്നും അദ്ദേഹം മോചിതനായിട്ടില്ലെന്നാണ് ഭാര‍്യ റിയ പറയുന്നത്. ഈ ഒരു അവസ്ഥ അതിജീവിച്ച് സലിൽ തിരിച്ചുവരുമെന്ന് അവർ വ‍്യക്തമാക്കി. വർഷങ്ങൾക്ക് മുൻപ് മദ‍്യത്തിന് അടിമപ്പെട്ട് സലിലിനെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.

1989 മുതൽ 1997 വരെയുള്ള ക്രിക്കറ്റ് കരിയറിൽ‌ ഒരു ടെസ്റ്റ് മത്സരവും 20 ഏകദിനവും കളിച്ച സലിൽ 15 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഷിൻ ബോണിലുണ്ടായ ട‍്യൂമർ മൂലം 27ാം വയസിൽ സലിലിന് ക്രിക്കറ്റിനോട് വിട പറയേണ്ടി വന്നു.

പിന്നീട് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് സെലക്റ്ററായും ബിസിസിഐ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഐപിഎല്ലിലും ആഭ‍്യന്തര ക്രിക്കറ്റിലും സലിൽ കമന്‍ററിയിൽ തന്‍റെ സാന്നിധ‍്യം അറിയിച്ചിരുന്നു. ക്രിക്കറ്റ് അവസാനിപ്പിച്ചെങ്കിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു സലിൽ. ബിഗ് ബോസ് റിയാലിറ്റി ഷോയിലും മത്സരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com