

ദിലീപ് വെങ്സർക്കാർ
ന‍്യൂഡൽഹി: ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 60 വിക്കറ്റ് വീഴ്ത്തി തീപ്പൊരി പ്രകടനം പുറത്തെടുത്ത ജമ്മു കശ്മീർ പേസർ ആക്വിബ് നബിയെ വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് പരിഗണിക്കാത്തതിൽ വിമർശനവുമായി മുൻ ഇന്ത‍്യൻ താരവും ചീഫ് സെലക്റ്ററുമായ ദിലീപ് വെങ്സർക്കാർ.
ആക്വിബ് നബിയെ ഒഴിവാക്കാനുള്ള സെലക്റ്റർമാരുടെ തീരുമാനം അസംബന്ധമാണെന്നു പറഞ്ഞ ദിലീപ് വെങ്സർക്കാർ എന്ത് തരം സെലക്ഷനാണിതെന്ന് ചോദിച്ചു. ഇത് അംഗീകരിക്കാനാകിലെന്നും അനീതിയാണിതെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പ്രതികരിച്ചു.
നബിയുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ? രഞ്ജി ട്രോഫിയിൽ അദ്ദേഹം 60 വിക്കറ്റുകൾ പിഴുതു. അതിനു വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സെലക്ഷന് ആഭ‍്യന്തര ക്രിക്കറ്റ് മാനദണ്ഡമല്ലെങ്കിൽ ബിസിസിഐ ആഭ‍്യന്തര ക്രിക്കറ്റ് ഉപേക്ഷിക്കണം.
വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് അനുസരിച്ചാണ് ബൗളർമാരെ തെരഞ്ഞെടുക്കേണ്ടത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പന്തെറിയും ആക്വിബ്. ഒരു താരം ഫോമിലായിരിക്കുമ്പോഴാണ് അവനെ പരിശീലിപ്പിക്കാൻ അനുയോജ‍്യമായ സമയം''. ദിലീപ് പറഞ്ഞു.
ഒരുപക്ഷേ ഐപിഎല്ലിലെ മോശം പ്രകടനമായിരിക്കാം സെലക്റ്റർമാർ ആക്വിബിനെ പരിഗണിക്കാതെ പോയത്. കളിച്ച നാലു മത്സരങ്ങളിൽ നിന്നും വിക്കറ്റ് വീഴ്ത്താനൊന്നും താരത്തിന് കഴിഞ്ഞിരുന്നില്ല. 11.45 ആയിരുന്നു ആക്വിബിന്‍റെ ബൗളിങ് എക്കണോമി. ആക്വിബിനു പകരം ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗുർനൂർ ബ്രാറിനെ ടീമിലുൾപ്പെടുത്തിയത് ഒരുപാട് ചോദ‍്യങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.