
സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ
File
കോൽക്കത്ത: വി.വി.എസ്. ലക്ഷ്മൺ മൂന്നു മാസം തന്നോടു സംസാരിക്കാതിരുന്നിട്ടുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. 2003ലെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതായിരുന്നു ലക്ഷ്മണിന്‍റെ പിണക്കത്തിനു കാരണമെന്നും ഗാംഗുലി വിശദീകരിച്ചു.
ദക്ഷിണാഫ്രിക്കയിൽ നടത്തിയ ലോകകപ്പിലേക്ക് സെലക്റ്റർമാർ ആദ്യം നിർദേശിച്ച ടീമിൽ ലക്ഷ്മൺ ഉണ്ടായിരുന്നു എന്ന് അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ കിരൺ മോറെയും വെളിപ്പെടുത്തിയിരുന്നു.
ആ സമയത്ത് ഇന്ത്യൻ ടീം ന്യൂസിലൻഡ് പര്യടനത്തിലാണ്. അവിടെനിന്ന് കോൺഫറൻസ് കോളിൽ സെലക്റ്റർമാരുമായി ദീർഘനേരം തർക്കിച്ച ക്യാപ്റ്റൻ ഗാംഗുലി, മധ്യനിര ബാറ്റിങ് പൊസിഷനിൽ ലക്ഷ്മണിനു പകരം ഒരു ഓൾറൗണ്ടറെ വേണമെന്നു നിർബന്ധം പിടിച്ചു. കോച്ച് ജോൺ റൈറ്റും അതിനോടു യോജിച്ചു.
അങ്ങനെയാണ് സെലക്റ്റർമാർ നിർദേശിച്ച പതിനാലംഗ ടീമിൽ നിന്ന് ലക്ഷ്മണിനെ ഒഴിവാക്കുകയും പകരം ദിനേശ് മോംഗിയയെ ഉൾപ്പെടുത്തുകയും ചെയ്തത്. ഇതറിഞ്ഞ ലക്ഷ്മൺ പിന്നെ തന്നോടു മിണ്ടായതായെന്നും, മൂന്നു മാസത്തിനു ശേഷം താൻ തന്നെയാണ് പിണക്കം മാറ്റിയതെന്നും ഗാംഗുലി പറയുന്നു.
ഇന്ത്യക്കായി 86 ഏകദിന മത്സരങ്ങളിൽ 2300 റൺസെടുത്തിട്ടുള്ള ലക്ഷ്മൺ ഒരിക്കൽപ്പോലും ലോകകപ്പ് കളിച്ചിട്ടില്ല. അദ്ദേഹത്തോളം നിലവാരമുള്ള ഒരു ബാറ്റർക്ക് ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് എത്ര വേദനാജനകമായിരിക്കുമെന്നു തനിക്കറിയാമെന്നും ഗാംഗുലി പറയുന്നു.
2003 ലോകകപ്പിൽ ഫൈനൽ വരെയെത്തിയ ഇന്ത്യ അവിടെ ഓസ്ട്രേലിയയോടു തോൽക്കുകയായിരുന്നു. ടീമിന്‍റെ പ്രകടനം മികച്ചതായിരുന്നു എന്നത് ലക്ഷ്മണിനെ സന്തോഷിപ്പിച്ചെന്നും ഗാംഗുലി.
അതിനു ശേഷം ലക്ഷ്മൺ ഏകദിന ടീമിൽ തിരിച്ചെത്തി. പാക്കിസ്ഥാൻ, ഓസ്ട്രേലിയൻ പര്യടനങ്ങളിൽ മികച്ച പ്രകടനവും പുറത്തെടുത്തു. പാക്കിസ്ഥാനിൽ ആദ്യമായി പരമ്പര നേടിയ പര്യടനത്തിൽ ലക്ഷ്മണിന്‍റെ സംഭാവന നിർണായകമായിരുന്നു എന്നും ഗാംഗുലി കൂട്ടിച്ചേർക്കുന്നു.