

ഗുർനുർ ബ്രാർ, മുഹമ്മദ് സിറാജ്, ആക്വിബ് നബി
ന‍്യൂഡൽഹി: ജൂൺ 6ന് അഫ്ഗാനിസ്ഥാനെതിരേ ആരംഭിക്കാനിരിക്കുന്ന ഏക ടെസ്റ്റ് പരമ്പരയിൽ സ്റ്റാർ പേസർ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചേക്കുമെന്ന് ദേശീയ മാധ‍്യമം റിപ്പോർട്ട് ചെയ്തു. ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം.
നിലവിൽ താരം ചണ്ഡിഗഡിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും കളിക്കുന്ന കാര‍്യം സംശയത്തിലാണ്. അങ്ങനെയെങ്കിൽ പകരക്കാരനായി ഗുർനുർ ബ്രാറിന് കന്നി മത്സരം കളിക്കാൻ അവസരവും നിലവിൽ നെറ്റ് ബൗളറായ ജമ്മു പേസർ ആക്വിബ് നബിയെ ടീമിലെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
അടുത്ത രണ്ട് ദിവസം വിലയിരുത്തിയ ശേഷമായിരിക്കും സിറാജ് കളിക്കുമോയെന്ന കാര‍്യത്തിൽ ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനം സ്വീകരിക്കുന്നത്. ഐപിഎല്ലിൽ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ എല്ലാ മത്സരവും സിറാജ് ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി കളിച്ചിരുന്നു.
എന്നാൽ സിറാജിനെ ഒഴിവാക്കിയാൽ തീർത്തും പരിചയസമ്പത്തില്ലാത്ത ടീമുമായിട്ടായിരിക്കും ഇന്ത‍്യ അഫ്ഗാനിസ്ഥാനെ നേരിടുക. നിലവിൽ അത്തരത്തിലൊരു സാഹചര‍്യത്തിലേക്ക് ടീം മാനേജ്മെന്‍റ് നീങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്. ആക്വിബ് നബിക്കു പുറമെ പ്രിൻസ് യാദവ്, സാരാംശ് ജെയിൻ. സീഷാൻ അൻസാരി ഷിവാങ് കുമാർ അടക്കമുള്ള താരങ്ങളെയാണ് നെറ്റ് ബൗളറായി പരിഗണിച്ചിരിക്കുന്നത്.