ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും, ബ്ലാക്ക്സ്റ്റോണിന്‍റെയും ടിപിജിയുടെയും പിന്തുണയുള്ള ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും (ക്യുസിഐഎല്‍) തമ്മിലുള്ള ലയനം പ്രഖ്യാപിച്ചു. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കുമായി 27 നഗരങ്ങളിലായി 38 ആശുപത്രികളില്‍ 10,150 കിടക്കകളാണുള്ളത്.
ലയനം പൂർത്തിയാവുന്നതോടെ ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ആശുപത്രി ശൃംഖലകളിലൊന്നായി മാറും. ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എന്നായിരിക്കും പുതിയ സ്ഥാപനത്തിന്‍റെ പേര്. രണ്ട് കമ്പനികളുടെയും ബോര്‍ഡുകള്‍ ലയന തീരുമാനം അംഗീകരിച്ചു.
റെഗുലേറ്ററി, കോര്‍പ്പറേറ്റ്, ഷെയര്‍ഹോള്‍ഡര്‍ അംഗീകാരങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ലയനം നടപ്പാക്കുക. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ലയനം പൂർണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ് ഹെല്‍ത്ത്, എവര്‍ കെയര്‍ എന്നീ നാല് സ്ഥാപനങ്ങളാണ് ലയനത്തോടെ ഒറ്റ സ്ഥാപനമായി മാറുന്നത്.
ലയനത്തോടെ സൃഷ്ടിക്കപ്പെടുന്ന സ്ഥാപനത്തില്‍, ഡോ. ആസാദ് മൂപ്പന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും, വരുണ്‍ ഖന്ന മാനെജിങ് ഡയറക്റ്ററും ഗ്രൂപ്പ് സിഇഒയും, സുനില്‍ കുമാര്‍ ഗ്രൂപ്പ് സിഎഫ്ഒയും ആയിരിക്കും.