കൊച്ചി: അമെരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ വ്യവസായികള്‍ പുതുതന്ത്രങ്ങള്‍ മെനയുന്നു. ചൈനീസ് ഉത്പന്നങ്ങളുമായി മത്സരിച്ച് അമെരിക്കയിലെ വിപണി വിഹിതം ഉയര്‍ത്താനാണ് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ശ്രമം. ഇതിനായി കേന്ദ്ര സര്‍ക്കാരും കമ്പനികള്‍ക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.
നിയുക്ത അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മെക്സിക്കോ, കാനഡ, ചൈന എന്നിവയ്ക്കെതിരെ ആരംഭിക്കുന്ന നികുതി യുദ്ധത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ഇന്ത്യ തന്ത്രങ്ങള്‍ മെനയുന്നത്. കാനഡ, മെക്സിക്കോ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനവും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനവും അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ സൗഹ്യദം പുലര്‍ത്തുന്ന ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരെ വലിയ നടപടികള്‍ക്ക് ഒരുങ്ങില്ലെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമെരിക്കന്‍ വിപണിയില്‍ വിപുലമായ സാദ്ധ്യതകള്‍ ഇതോടെ തുറന്നുകിട്ടുമെന്നും കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നു. തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ്, മെഷീനറികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി ഗണ്യമായിവർധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നികുതി വര്‍ദ്ധിക്കുന്നതോടെ ചൈന, മെക്സികോ, കാനഡ എന്നിവരുടെ ഉത്പന്നങ്ങള്‍ക്ക് അമെരിക്കയില്‍ മത്സരക്ഷമത കുറയുമെന്ന് ഇന്ത്യന്‍ വ്യവസായികള്‍ പറയുന്നു.
നിലവില്‍ അമെരിക്കയും ഇന്ത്യയുമായുള്ള പ്രതിവര്‍ഷ വ്യാപാരം 19,000 കോടി ഡോളറിലധികമാണ്. 2020 മുതല്‍ 2024 വരെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 46 ശതമാനം വർധനയോടെ 7,750 കോടി ഡോളറിലെത്തി. അമെരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇക്കാലയളവില്‍ 17.9 ശതമാനം ഉയര്‍ന്ന് 4,220 കോടി ഡോളറായി.
ചൈനയ്ക്ക് ബദലായി ഏഷ്യയില്‍ ഒരു നിര്‍മ്മാണ കേന്ദ്രമെന്ന അമെരിക്കയുടെ നയതീരുമാനം ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകും. ഇലക്ട്രോണിക്സ്, വാഹന, സെമികണ്ടക്ടര്‍ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമെത്താന്‍ ഇതോടെ സാഹചര്യമൊരുങ്ങും. ട്രംപ് താരീഫ് യുദ്ധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയില്ലാത്തത് ശുഭസൂചനയാണെന്ന് കയറ്റുമതിക്കാര്‍ പറയുന്നു.