പീറ്റർ എൽബേഴ്സ്
ന്യൂഡൽഹി: മാസങ്ങളോളം നീണ്ടുനിന്ന പ്രവർത്തന പ്രതിസന്ധികൾക്കും ഡിജിസിഎയുടെ കനത്ത പിഴയ്ക്കും പിന്നാലെ ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (CEO) പീറ്റർ എൽബേഴ്സ് സ്ഥാനമൊഴിഞ്ഞു. ഉടനടി പ്രാബല്യത്തോടെ അദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി എയർലൈൻ അറിയിച്ചു.
2022 സെപ്റ്റംബറിൽ ഇൻഡിഗോയുടെ അമരത്തെത്തിയ എൽബേഴ്സിന് കഴിഞ്ഞ ഡിസംബർ മുതൽ കനത്ത സമ്മർദമാണ് നേരിടേണ്ടി വന്നത്. മൂന്ന് ലക്ഷത്തോളം യാത്രക്കാരെ പെരുവഴിയിലാക്കിയ വലിയ വിമാന തടസങ്ങൾ എയർലൈനിന്‍റെ കീർത്തിക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു.
2025 ഡിസംബറിലെ ഈ പ്രതിസന്ധിക്ക് പിന്നാലെ എവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ (DGCA) ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴയും ചുമത്തിയിരുന്നു.
വിശ്വസനീയമായ കേന്ദ്രങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഈ പ്രവർത്തന തകരാറുകൾ മൂലം ഇൻഡിഗോയ്ക്ക് ഏകദേശം 2,000 കോടി രൂപയുടെസാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. പൈലറ്റുമാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പാളിച്ചകളാണ് ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
"എന്‍റെ ഉത്തരവാദിത്വം യാത്രക്കാരോടും കമ്പനിയോടുമാണ്" എന്ന് ആവർത്തിച്ചിരുന്ന എൽബേഴ്സിന്, റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസും കനത്ത പിഴയും തിരിച്ചടിയായി. വിമാനക്കമ്പനിയുടെ എംഡി രാഹുൽ ഭാട്ടിയ താത്കാലികമായി ചുമതലകൾ നിർവഹിക്കും. എൽബേഴ്സിന്‍റെ സേവനങ്ങൾക്ക് കമ്പനി നന്ദി അറിയിച്ചെങ്കിലും, സമീപകാലത്തെ തകർച്ചകൾ ഈ വിടവാങ്ങലിന് നിഴൽ വീഴ്ത്തുന്നുണ്ട്.