യൂറോപ്യൻ വിപണിയും ഓസ്ട്രേലിയയും കീഴടക്കാൻ ഇന്ത്യൻ ചെമ്മീൻ
file photo
മുംബൈ: ഇന്ത്യൻ ചെമ്മീൻ കൂടുതലായും കയറ്റുമതി ചെയ്തിരുന്ന അമെരിക്ക ഇന്ത്യയ്ക്കെതിരെ കൂടുതൽ നികുതി ഈടാക്കി തുടങ്ങിയതിനെ തുടർന്ന് യൂറോപ്യൻ യൂണിയനിലും ഓസ്ട്രേലിയയിലും വിപണി സാധ്യത തേടുകയാണ് ഇന്ത്യ.യൂറോപ്യൻ യൂണിയൻ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിലേയ്ക്ക് സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിച്ചു കൊണ്ട് അമെരിക്കൻ തീരുവ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിയുടെ സിംഹഭാഗവും യുഎസ് വിപണിയിലേയ്ക്ക് ആയിരുന്നു. എന്നാൽ അമെരിക്കയുടെ താരിഫ് നടപടികൾ കയറ്റുമതിക്കാരുടെ ലാഭം കുത്തനെ കുറച്ചു. ഈ ഘട്ടത്തിൽ പുതിയ വിപണികൾ കണ്ടെത്തിയതാണ് ആഭ്യന്തര ഉൽപാദകർക്ക് ആശ്വാസമായത്.
ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്മീൻ ഉൽപാദക രാജ്യമാണ് ഇന്ത്യ. ഇതിൽ ഭൂരിഭാഗവും കയറ്റുമതിയും ചെയ്യുന്നു. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആഗോള തലത്തിൽ അഞ്ചു ബില്യൺ ഡോളറിന്‍റെ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഈ വിൽപനയുടെ 48 ശതമാനവും യുഎസിലേയ്ക്കായിരുന്നു.
കൊച്ചിയുൾപ്പടെയുള്ള തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ പ്രോസസിങ് യൂണിറ്റുകൾക്ക് യൂറോപ്യൻ യൂണിയന്‍റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചതിന്‍റെ ഫലമായി ഇനി സുഗമമായി കയറ്റുമതി ചെയ്യാൻ സാധിക്കും. യൂറോപ്യൻ യൂണിയനു പുറമേ റഷ്യയിലേയ്ക്കുള്ള കയറ്റുമതിയും വർധിക്കും.
25 ഫിഷറീസ് സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള പ്രക്രിയയിലാണ് റഷ്യ.എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒക്റ്റോബറിൽ ഓസ്ട്രേലിയ ആന്ധ്ര പ്രദേശിൽ നിന്ന് തൊലി കളയാത്ത ചെമ്മീൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. ചില ചരക്കുകളിൽ വൈറ്റ് സ്പോട്ട് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയ നേരത്തെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്തെ ചെമ്മീൻ കയറ്റുമതിയുടെ 80 ശതമാനവും ആന്ധ്രപ്രദേശിൽ നിന്നാണ്. ഇതിൽ 70 ശതമാനവും യുഎസിലേയ്ക്കായിരുന്നു. എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയുടെ ഫലമായി നിരക്ക് 59.72 ശതമാനത്തിലെത്തി. ഇത് സംസ്ഥാനത്തിന്‍റെ യുഎസിലേയ്ക്കുള്ള കയറ്റുമതിയെ കാര്യമായി ബാധിച്ചു.