ഇന്ത്യ-യുഎസ് വ്യാപാര കരാറിന് തടയിടുന്നത് നോൺ വെജ് പാൽ!!
representative image
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. താരിഫ് ചുമത്തുന്നതിനുള്ള യുഎസിന്‍റെ 90 ദിവസത്തെ കാലയളവ് ജൂലൈ 9 ന് അവസാനിച്ചിരുന്നു. പുതിയ സമയപരിധി ഓഗസ്റ്റ് ഒന്നു വരെ നീട്ടിയിട്ടുണ്ട്.
ഇരു രാജ്യങ്ങൾക്കുമിടയിൽ നിരവധി തർക്ക വിഷയങ്ങൾ നിലവിലുണ്ട്. അവയിൽ ഏറ്റവും വിവാദപരമായത് കൃഷി, പാൽ ഉത്പന്നങ്ങൾ, ഓട്ടോമൊബൈലുകൾ, വാഹന ഘടകങ്ങൾ, സ്റ്റീൽ എന്നിവയുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്.
അതിന് പ്രധാന കാരണമായി പറയപ്പെടുന്ന പ്രശ്നം പാലിന്‍റെ ഇറക്കുമതിയാണ്. അമെരിക്കയിൽ നിന്നുമുള്ള പാൽ ഉത്പന്നങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. ഇതിനു കാരണം യുഎസിൽ നിന്നും എത്തുന്ന പാല് മാംസാഹാരമാണ് (non veg milk) എന്നതാണ്. മൃഗങ്ങളുടെ മാംസവും ചോരയുമടക്കം ഭക്ഷിക്കുന്ന പശുക്കളിൽ നിന്നും ശേഖരിക്കുന്ന പാലിനെയാണ് നോൺവെജ് പാലെന്ന് വിളിക്കുന്നത്. ഇത് ഇന്ത്യൻ സംസ്ക്കാരത്തിന് അനുയോജ്യമായതല്ലെന്ന് കേന്ദ്രം പറയുന്നത്. ഇന്ത്യയിൽ പൊതുവെ പാലിനെ സസ്യാഹാരമായാണ് പരിഗണിക്കുന്നത്.
2023 ലെ വേൾഡ് അറ്റ്ലസ് റിപ്പോർട്ട് അനുസരിച്ച്, ഭക്ഷണശീലങ്ങളുടെ കാര്യത്തിൽ സസ്യാഹാരം പിന്തുടരുന്ന 38 ശതമാനം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഹിന്ദുക്കൾ അവരുടെ മതപരമായ ആചാരങ്ങളിൽ പാലും നെയ്യും ഉപയോഗിക്കുന്നു. ഇത്തരം മത വികാരങ്ങൾ "നോൺ-വെജ് പാൽ" ഉപയോഗിക്കുമ്പോൾ വ്രണപ്പെടുന്നുവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
പശുവിന് മാംസം, രക്തം തുടങ്ങിയവയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ ഭഷ്യവസ്തുക്കളായി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന കർശനമായ സർട്ടിഫിക്കേഷൻ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. "പാൽ ഉത്പാദിപ്പിക്കപ്പെടുന്ന മൃഗങ്ങൾക്ക് മാംസത്തിൽ നിന്നോ അസ്ഥിയിൽ നിന്നോ ഉൽപാദിപ്പിക്കുന്ന തീറ്റകൾ, പന്നിയിറച്ചി ഉത്ഭവ വസ്തുക്കൾ എന്നിവയുൾപ്പെടെ ഒരിക്കലും നൽകിയിട്ടില്ല എന്ന് ഉറപ്പു നൽകണം''-എന്നാണ് ഇന്ത്യ യുഎസിനോട് അവശ്യപ്പെട്ടിരിക്കുന്നത്.
യുഎസിലെ പശുക്കൾക്ക് പന്നികളുടെ ഭാഗങ്ങൾ, മത്സ്യം, കോഴി, കുതിരകൾ, പൂച്ചകൾ അല്ലെങ്കിൽ നായ്ക്കൾ എന്നിവയുടെ ഭാഗങ്ങൾ ധാരാളമായി നൽകുന്നു എന്നത് ശ്രദ്ധേയമാണ്. കന്നുകാലികൾക്ക് പ്രോട്ടീനിനായി പന്നിയുടെയും കുതിരയുടെയും രക്തം നൽകുന്നതായും മാംസത്തിനുപയോഗിക്കുന്ന കന്നുകാലികളുടെ ഭാഗങ്ങളിൽ നിന്നുള്ള കട്ടിയുള്ള കൊഴുപ്പായ ടാലോ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. രോഗവ്യാപനം തടയുന്നതിന് കന്നുകാലി തീറ്റയിൽ മൃഗങ്ങളിൽ നിന്നുള്ള ഭക്ഷണത്തിന് നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും ഇവ ധാരളമായി നൽകിവരുന്നതായാണ് വിവരം.