.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്ത്യൻ യുപിഐ യുഎഇയിലെ കൂടുതൽ മേഖലകളിലേക്ക്
ദുബായ്: ക്യൂആർ കോഡിൽ അധിഷ്ഠിതമായ ഇന്ത്യയുടെ യുപിഐ പെയ്മെന്റ് സംവിധാനം യുഎഇയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ധാരണയായി. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൈയിൽ പണമോ എടിഎം കാർഡുകളോ ഇല്ലാതെ തന്നെ മുഴുവൻ പണമിടപാടുകളും യുപിഐ ആപ്ലിക്കേഷൻ വഴി നിർവഹിക്കാൻ ഇതു വഴി സൗകര്യം ഒരുങ്ങും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, നാഷനൽ പെയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) മാനേജിങ് ഡയറക്ടറും സിഇഒയുമായ റിതേഷ് ശുക്ല എന്നിവരാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
നിലവിൽ യുഎഇയിലെ ഏറ്റവും പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിൽ ക്യൂആർ കോഡ് ഉപയോഗിച്ചുള്ള യുപിഐ പെയ്മെന്റ് സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് യുഎഇയിൽ വ്യാപാര ഇടപാട് നടത്തുമ്പോൾ അവരുടെ ഇന്ത്യൻ അക്കൗണ്ടിൽ നിന്ന് നേരിട്ട് പണമടക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. രണ്ടാം ഘട്ടമെന്ന നിലയിലാണ് ഈ സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മഷ്രിക് ബാങ്കിന്‍റെ നിയോപേ, നെറ്റ്വർക്ക് ഇന്‍റർനാഷനൽ, മാഗ്നാട്ടി തുടങ്ങിയ പെയ്മെന്റ് സേവന ദാതാക്കളുടെ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാക്കുകയെന്ന് റിതേഷ് ശുക്ല പറഞ്ഞു. ഇന്ത്യയുടെ യു.പി.ഐയുടെയും യുഎഇയുടെ 'ആനി' (എഎഎൻഐ) യുടെയും ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകളുടെ സംയോജനം ഇതിനായി പൂർത്തിയാകേണ്ടതുണ്ട്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു വർഷത്തിനുളളിൽ ഇത് യാഥാർഥ്യമാവുമെന്നും യുഎഇയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളിലും ടാക്സികൾ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളിലും യു.പി.ഐ പെയ്മെന്റ് സംവിധാനം ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയും സിംഗപ്പൂരും ഈ സംവിധാനം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉപയോക്താവ് ഫീസ് നൽകേണ്ടതില്ല. എന്നാൽ കറൻസി എക്സ് ചേഞ്ച് നിരക്ക് ഈടാക്കുമെന്നും റിതേഷ് വ്യക്തമാക്കി.