കൊല്ലത്ത് സർക്കാർ ഉടമസ്ഥതയിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്സിഎൽ) ജില്ലാ മരുന്നു സംഭരണ ശാലയിൽ വൻ അഗ്നിബാധയുണ്ടായി ഗോഡൗൺ കത്തിനശിച്ചത് ഒരാഴ്ച മുൻപാണ്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന ഭാഗത്ത് രാത്രിയുണ്ടായ തീപിടിത്തം നിമിഷങ്ങൾ കൊണ്ട് പടരുകയായിരുന്നു. പത്തു കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കു വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന മരുന്നുകളും ഉപകരണങ്ങളുമൊക്കെയാണ് കത്തിനശിച്ചത്. ബ്ലീച്ചിങ് പൗഡറിൽ നിന്നാണു തീ വ്യാപിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം നഗരത്തെ മുൾമുനയിൽ നിർത്തിയ ഈ തീപിടിത്തവുമായി ബന്ധപ്പെട്ടു പുറത്തുവന്ന റിപ്പോർട്ടുകൾ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ അനാസ്ഥ കാണിക്കുന്നതായിരുന്നു. അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടത്തിലാണു ഗോഡൗൺ പ്രവർത്തിപ്പിച്ചിരുന്നതെന്നും എന്ഒസി ഇല്ലെന്നും അഗ്നിശമന സേനയുടെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പാവപ്പെട്ട രോഗികൾക്കു വിതരണം ചെയ്യേണ്ട ജീവൻ രക്ഷാമരുന്നുകൾ അടക്കം കോടിക്കണക്കിനു രൂപയുടെ സാധനങ്ങൾ മതിയായ സുരക്ഷയില്ലാതെയാണു സൂക്ഷിക്കുന്നതെന്നത് ഇക്കാര്യങ്ങളിലൊക്കെ കോർപ്പറേഷനും ആരോഗ്യ മന്ത്രാലയത്തിനും എന്തുമാത്രം ജാഗ്രതക്കുറവുണ്ട് എന്നു കാണിക്കുന്നതാണ്.
ഇങ്ങനെയൊരു ദുരന്തമുണ്ടായി ഒരാഴ്ച പോലും തികയും മുൻപ് അതേ മട്ടിൽ മറ്റൊരു അഗ്നിബാധ വിലപ്പെട്ട മനുഷ്യ ജീവൻ കൂടി കവർന്നു എന്നതാണു ഞെട്ടിക്കുന്ന വസ്തുത. കഴിഞ്ഞ ദിവസം രാത്രി തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനും തീപിടിച്ചിരിക്കുന്നു. തീ അണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് അഗ്നിശമന സേനാംഗത്തിന് ജീവൻ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. എത്രയോ നിർഭാഗ്യകരമായ സംഭവം. അതിനും കാരണമായിരിക്കുന്നത് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ അനാസ്ഥ തന്നെ. കിൻഫ്രയിലെ തീ പിടിച്ച കെട്ടിടത്തിന് അഗ്നിശമന സേനയുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. കൊല്ലത്തെ കെട്ടിടത്തിന്റെ അതേ അവസ്ഥ! തീ പിടിത്തത്തിനു സാധ്യതയുള്ള രാസപദാർഥങ്ങൾ സൂക്ഷിക്കുന്നതാണ് ഈ കെട്ടിടം. അവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല എങ്കിൽ എത്ര വലിയ വീഴ്ചയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
കെഎംഎസ്സിഎലിന്റെ ബാക്കി കെട്ടിടങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണോയെന്ന് എത്രയും വേഗം പരിശോധിക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിവയ്ക്കുന്ന സാധനങ്ങൾ നിഷ്പ്രയാസം കത്തിപ്പോകാൻ പാകത്തിനു സൂക്ഷിക്കാനല്ലല്ലോ ഇത്തരം കോർപ്പറേഷനുകളും അതിനെ നയിക്കാൻ കുറെ ഉദ്യോഗസ്ഥരും ഒക്കെയുള്ളത്. സംസ്ഥാനത്തെ എല്ലാ മരുന്നു സംഭരണ ശാലയിലും ഫയർ ഓഡിറ്റ് നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അഗ്നിശമന സേനാ അധികൃതർ ഇപ്പോൾ പറയുന്നുണ്ട്. നേരത്തേ തന്നെ ഈ ജാഗ്രത കാണിച്ചിരുന്നെങ്കിൽ കിൻഫ്ര പാർക്കിൽ മനുഷ്യ ജീവൻ പൊലിഞ്ഞ ദുരന്തം ഒഴിവാക്കാമായിരുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നതെന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നുണ്ട്. കൊവിഡ് കാലത്തെ മരുന്നു പർച്ചേസ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമം തീപിടിത്തത്തിനു പിന്നിലുണ്ടോയെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. ഇത്തരം ദുരൂഹതകൾ പുകച്ചുരുളുകളായി അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ദുരൂഹതകളുടെ ചുരുൾ അഴിക്കുന്നതിന് വിശദമായ അന്വേഷണം നടക്കണം. ദുരന്തത്തിന് ആരൊക്കെ ഉത്തരവാദികളായിട്ടുണ്ടോ, ആരുടെ ഭാഗത്തൊക്കെ അനാസ്ഥയുണ്ടായിട്ടുണ്ടോ അവർക്കെതിരേ നടപടിയുണ്ടാവണം.
അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കിടക്കുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ ഇക്കഴിഞ്ഞ ആറു വർഷത്തിനിടെ പലരാണ് എംഡിമാരായി വന്നത്. കാര്യങ്ങളൊന്നു പഠിക്കാൻ പോലും സമയം കിട്ടാതെ മാനെജിങ് ഡയറക്റ്റർമാർ മാറിക്കൊണ്ടിരുന്ന സ്ഥാപനത്തിലെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത നേരത്തേ തന്നെ ആരോപിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ക്രമവിരുദ്ധമായി കോടികളുടെ മരുന്നു വാങ്ങിക്കൂട്ടിയതിൽ അഴിമതി ആരോപിക്കപ്പെട്ടപ്പോൾ ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഫയലുകൾ കാണാതായെന്ന വിവാദവും ഉയർന്നതാണ്. പലവിധ തട്ടിപ്പുകളും തിരിമറികളും മറയ്ക്കാനുള്ള ഉപാധിയായി അഗ്നിബാധയെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അതു വെളിച്ചത്തുവരിക തന്നെ വേണം. അതല്ല അലംഭാവമാണ് കാരണമെങ്കിലും ക്ഷമിക്കാവുന്നതല്ല. അർപ്പണബോധമുള്ള, കഠിനാധ്വാനിയായ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ജീവനാണ് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത്.