സ്കൂളിൽ ലിഫ്റ്റും എസിയും, സ്പെഷ്യൽ ക്ലാസില്ലാത്ത അവധിക്കാലം: വിപ്ലവകരമായ മാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ്
file image
തിരുവനന്തപുരം: സ്കൂളുകളുടെ ഭൗതിക സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. പുതുതായി നിർമിക്കുന്ന സ്കൂൾ കെട്ടിടത്തിൽ എസിയും ലിഫ്റ്റുമടക്കം നിർബന്ധമാക്കുന്നതാണ് വ്യവസ്ഥ ഭിന്നശേഷി കുട്ടികൾക്കുള്ള സൗകര്യം എന്നോണമാണ് റാമ്പും സജ്ജമാക്കും.
ആഘോഷ വേളകളിൽ യൂണിഫോം നിർബന്ധമാക്കരുത്, സ്പെഷ്യൽ ക്ലാസുകളില്ലാത്ത അവധിക്കാലം, പിൻബെഞ്ച് ഒഴിവാക്കൽ തുടങ്ങിയവയാണ് ഉന്നതതലത്തിലെ വിപ്ലവകരമായ നിർദേശങ്ങൾ.
മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കാവും ലിഫ്റ്റ് നിർബന്ധമാക്കുക. എസി പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളിലെല്ലാം ബാധകമായിരിക്കും. എല്ലാ മുറികളിലും ഫാൻ, പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എസി എന്നിങ്ങനെയാണ് വ്യവസ്ഥ. ജന്മദിനങ്ങൾക്കും മറ്റ് ആഘോഷ ദിനങ്ങളിലും കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് സ്കൂളുകളോട് നിർദേശിക്കും.
പിൻബെഞ്ച് ഒഴിവാക്കി, എല്ലാ കുട്ടികളെയും ഒരേ നിരയിലേക്ക് എത്തിക്കും. സ്കൂൾ വിനോദയാത്രകളിൽ സാമ്പത്തിക പ്രശ്നം മൂലം കുട്ടികൾ വിട്ടു നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം, സ്പെഷ്യൽ ക്ലാസുകളില്ലാത്ത അവധിക്കാലം ആഘോഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. അധ്യാപകർ കുട്ടികളിൽ നിന്ന് സമ്മാനം വാങ്ങുന്നത് പൂർണമായി ഒഴിവാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി.
പഠന നിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായുള്ള മിനിമം മാർക്ക് പദ്ധതി തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പാലക്കപ്പെടുന്നുണ്ടെന്ന് ജില്ലാ തലത്തിൽ ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചു.