നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു റദ്ദാക്കിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) ജൂൺ 2ന് വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)അറിയിച്ചു. എൻടിഎയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണത്തെത്തുടർന്നാണ് റദ്ദാക്കിയത്. 24 ലക്ഷത്തോളം പേരായിരുന്നു നീറ്റ് പരീക്ഷ എഴുതിയിരുന്നത്. പുനഃപരീക്ഷ വിജ്ഞാപനം ഇറക്കിയതിനു പിന്നാലെ ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടക്കുകയോ ചെയ്യേണ്ടെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. കേസ് സിബിഐ അന്വേഷിക്കും. പുനഃപരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാർഡ് ലഭിക്കും. എൻടിഎയുടെ സ്വന്തം സംവിധാനത്തിലായിരിക്കും പരീക്ഷ നടത്തിപ്പ്.
രസതന്ത്രത്തിന്‍റെ സാധ്യതാ ചോദ്യങ്ങളെന്ന പേരിൽ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറാണ് ഇത്തവണ സംശയത്തിന് ഇടനൽകിയത്. ഇതിലെ 410 ചോദ്യങ്ങളിൽ 120ഉം യഥാർഥ ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുൻപു തന്നെ വിവാദ ചോദ്യപേപ്പർ വിദ്യാർഥികളുടെ ഫോണുകളിൽ എത്തിയെന്നാണു പറയുന്നത്. നാസിക്കിലെ പ്രിന്‍റിങ് പ്രസിൽ നിന്നാണു ചോദ്യങ്ങൾ ചോർന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്.