ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം വൈകുന്നു.
ന്യൂഡൽഹി: യുദ്ധം മൂലം പരീക്ഷാഫലം ഇതുവരെ പ്രഖ്യാപിക്കാൻ കഴിയാത്ത പശ്ചിമേഷ്യയിലെ സിബിഎസ്ഇ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക നയം രൂപീകരിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും കേന്ദ്രം.
തന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ നടപടി സിബിഎസ്ഇക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യയിൽ നിന്നുള്ള വിദ്യാർഥി പ്രാൺഷു ജിഗർകുമാർ പട്ടേൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ കാരണം താനടക്കം ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക വിലയിരുത്തൽ പ്രഖ്യാപിച്ചെങ്കിലും ഇതു നടപ്പായിട്ടില്ലെന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
മേയ് 13ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. എന്നാൽ, താനടക്കമുള്ളവരുടെ ഫലം നോക്കുമ്പോൾ ആർഎൽ (റിസൽറ്റ്സ് ലേറ്റർ) എന്നാണ് കാണിക്കുന്നതെന്നു പട്ടേലിന്‍റെ ഹർജിയിൽ പറയുന്നു.