മുംബൈ: ഹനുമാൻ ദൈവമല്ലെന്ന പരാമർശത്തിലൂടെ ആദിപുരുഷ് സിനിമയുടെ സംഭാഷണ രചയിതാവും ഗാനരചയിതാവുമായ മനോജ് മുന്താശിർ ശുക്ത വിവാദത്തിൽ.
''ബജ്റംഗ്‌ബലി ഭഗവാനല്ല, ഭക്തനായിരുന്നു. നമ്മൾ അദ്ദേഹത്തെ ഭഗവാനാക്കി, അദ്ദേഹത്തിന്‍റെ ഭക്തിക്ക് അത്ര കരുത്തുണ്ടായിരുന്നു'' എന്നാണ് ഒരു അഭിമുഖത്തിൽ ശുക്ല പറഞ്ഞത്. ഇതു പുറത്തുവന്നതോടെ ഹിന്ദുത്വവാദികൾ അദ്ദേഹത്തിനെതിരേ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
രാമായണം പ്രമേയമാക്കിയ സിനിമ റിലീസ് ആകുന്നതിനു മുൻപ് ഹിന്ദുത്വ സംഘടനകളുടെ വലിയ തോതിലുള്ള പിന്തുണ ലഭിച്ചിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയെറ്ററുകളിലും ഹനുമാനു വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചതോടെ ഇതു വർധിക്കുകയും ചെയ്തു. എന്നാൽ, സിനിമ റിലീസായതോടെ എല്ലാം മാറിമറിയുകയായിരുന്നു.
രാമൻ മീശ വച്ചതും ലക്ഷ്മണൻ താടി വച്ചതും രാമന്‍റെയും സീതയുടെയും പ്രണയരംഗങ്ങളുമൊന്നും കടുത്ത ഭക്തർക്ക് തീരെ പിടിച്ചില്ല. ഇതോടെ സിനിമയെ ആദ്യം പ്രോത്സാഹിപ്പിച്ച വിഭാഗങ്ങൾ തന്നെ വിദ്വേഷ പ്രചരണവും ആരംഭിക്കുകയായിരുന്നു.