അൻസിബ
കൊച്ചി: നടി അൻസിബ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ ഓഫീസിൽ ഹാജരായി. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കുമെതിരേ നൽകിയ പരാതിൽ മൊഴി നൽകാനാണ് അൻസിബ ഹാജരായത്.
മാധ്യമങ്ങളുടെ ചോദ്യത്തിന് നടൻ ടിനി ടോമിനെതിരേ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്നും കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തതെന്നും അൻസിബ പറഞ്ഞു.
ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നും ടിനിക്കെതിരേ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കി.
മാധ്യമങ്ങളുടെ സമ്മർദം മൂലമാണ് തനിക്ക് പറയാനുള്ളത് കേൾക്കാൻ താര സംഘടനയായ അമ്മയുടെ നേതൃത്വം തയാറായത്. ഇതിനു മുമ്പ് താൻ പല തവണ പരാതി പറഞ്ഞിരുന്നു. ഇതേ കമ്മിറ്റിക്കു മുമ്പിൽ വീണ്ടും ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അൻസിബ പറഞ്ഞു.