സിനിമയില്‍ മാത്രമല്ല വള്ളംകളിയിലും താരം, കപ്പടിച്ച ആരോമ ചുണ്ടന്റെ അമരത്ത് യുവനടന്‍
72ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മിന്നുന്ന പ്രകടനത്തോടെ കന്നി കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ആരോമ ചുണ്ടന്‍. ആദ്യ മത്സരത്തില്‍ തന്നെയാണ് ആരോമ കപ്പടിച്ചത്. ആരോമയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് മറ്റാരുമല്ല മലയാളത്തിന്റെ യുവനടന്‍ രഞ്ജിത്ത് സജീവാണ്.
ആരോമ ചുണ്ടന്റെ നായകനായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ വര്‍ഷം കാരിച്ചാല്‍ ചുണ്ടന്റെ ക്യാപ്റ്റനായിരുന്നു താരം. അച്ഛന്‍ പി.കെ. സജീവന് വള്ളംകളിയോടുള്ള താല്‍പ്പര്യമാണ് രഞ്ജിത്തിലേക്കും എത്തുന്നത്. കുടുംബം ഒന്നടങ്കം വള്ളംകളിയോട് താല്‍പ്പര്യമുണ്ടായതോടെയാണ് കൊല്ലം കാരനായ സജീവ് ആരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്വന്തമായി ക്ലബ്ബും ചുണ്ടനും സജ്ജീകരിക്കുകയായിരുന്നു.
ആരോമ ചുണ്ടന്‍ നീരണിഞ്ഞത് ഈ വര്‍ഷമാണ്. നേരിയ വ്യത്യാസത്തില്‍ ഫോട്ടോ ഫിനിഷിലാണ് അരോമ ചുണ്ടന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 4 മിനിറ്റ് 23.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അരോമ ചുണ്ടന്‍, ശക്തരായ നടുഭാഗം, വീയപുരം, മേല്‍പ്പാടം ചുണ്ടനുകളെ പിന്തള്ളിയാണ് ജലരാജാക്കന്മാരായത്. ചമ്പക്കുളം മൂലം വള്ളംകളിയിലെ വിജയത്തിന് പിന്നാലെയാണ് നെഹ്റു ട്രോഫിയിലും അരോമ കിരീടത്തില്‍ മുത്തമിടുന്നത്. നിരൂപക ശ്രദ്ധനേടിയ ഗോളം, ഖൽബ്, മൈക്ക് തുടങ്ങിയ സിനിമകളിൽ രഞ്ജിത്ത് വേഷമിട്ടിട്ടുണ്ട്.