ഹൃത്വിക് റോഷൻ
ന്യൂഡൽഹി: സ്വകാര്യതയും വ്യക്തിപരമായ അവകാശങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബോളിവുഡ് താരം ഹൃത്വക് റോഷൻ നൽകിയ ഹർജിയിൽ അനുകൂല വിധി പുറപ്പെടുവിച്ച് ഡൽഹി കോടതി. ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. താരത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ അടുത്ത വർഷം മാർച്ച് 27ന് കോടതി വീണ്ടും വാദം കേൾക്കും. ഇടക്കാലത്ത് ചില ഫാൻ പേജുകൾ നീക്കം ചെയ്യുന്നതിനായി നിർദേശിക്കുന്നില്ലെന്നും വാദം പൂർത്തിയായതിനു ശേഷം അക്കാര്യത്തിൽ വിധി പറയുമെന്നും കോടതി വ്യക്തമാക്കി.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അനുമതിയില്ലാതെ തന്‍റെ ചിത്രം, പേര്, എഐ നിർമിത വ്യാജ ചിത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് ഹൃത്വിക് റോഷൻ ഹർജി സമർപ്പിച്ചിരുന്നത്.
ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, കരൺ ജോഹർ, അക്കിനേനി നാഗാർജുന, ശ്രീ ശ്രീ രവി ശങ്കർ, ഗായകൻ കുമാർ സാനു എന്നിവരും സമാന വിഷയം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.