എസ്. ജാനകി
ഇന്ത്യൻ സംഗീത ലോകത്തിലെ പകരംവയ്ക്കാനില്ലാത്ത സംഗീതമാധുര്യത്തിന് വിട. എസ്. ജാനകിയുടെ സംസ്കാരം നടത്തി. മൈസൂരുവിലെ കനിയനപുണ്ഡി ഫാം ഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. പേരക്കുട്ടി അപ്സരയാണ് ജാനകിയമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ.
മൈസൂരു മഹാരാജാസ് കോളെജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയെ അവസാനമായി കാണാൻ മഹാരാജാസ് കോളെജ് മൈതാനത്തേക്ക് എത്തിയത്. വൈകിട്ട് നാലരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് എത്തിച്ചു. ഇവിടേക്കും ഗായികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ സംസ്കാരം നടത്തിയത്.
ശനിയാഴ്ച രാത്രി 7.30നായിരുന്നു എസ്.ജാനകിയുടെ അന്ത്യം. മൈസൂരുവിലെ വീട്ടിൽ കുഴഞ്ഞുവീണ ജാനകിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏകമകനും നർത്തകനുമായ മുരളീകൃഷ്‌ണ (65) ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ജനുവരിയിൽ മരിച്ചതിനു ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്.