കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയായി ജോജു ജോർജ് വരവിൽ അഭിനയിച്ചു തുടങ്ങി
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ പോളി എന്ന കാട്ടുങ്കൽ പോളച്ചനായി ജോജു ജോർജ് അഭിനയിച്ചു തുടങ്ങി. സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവ് ചിത്രീകരണമാരംഭിച്ചത്. ആശ എന്ന ചിത്രത്തിൽ അഭിനയിച്ചു വന്ന ജോജു ജോർജ് ആ ചിത്രം പൂർത്തിയാക്കിയാക്കിക്കൊണ്ടാണ് 18നു വരവിൽ അഭിനയിച്ചു തുടങ്ങിയത്.
ഓൾഗാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. കോ - പ്രൊഡ്യൂസർ - ജോമി ജോസഫാണ്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരന്‍റെ പോരാട്ടത്തിന്‍റെ കഥയാണ്. പൂർണ്ണമായും ത്രില്ലർ ആക്ഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മധ്യ തിരുവതാംകൂറിന്‍റെ രാഷ്ട്രീയ സാമൂഹ്യ, രംഗങ്ങൾക്കും ഈ ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകുന്നു.
വലിയ മുടക്കുമുതലിലും വൻ താരപ്പൊലിമയിലുമാണ് ഈ ചിത്രത്തിന്‍റെ അവതരണം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മികച്ച എട്ട് ആക്ഷനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ഷാജി കൈലാസിന്‍റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. മൂന്നാർ മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. ഛായാഗ്രഹണം - എസ്. ശരവണൻ.എഡിറ്റിങ്- ഷമീർ മുഹമ്മദ്.