മഞ്ജു വാര്യർ | വിദ്യ ബാലൻ
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവതം പറഞ്ഞ സിനിമയായിരുന്നു ആമി. കമൽ ഒരുക്കിയ ചിത്രത്തിൽ മഞ്ജുവാര്യരാണ് ആമിയായി എത്തിയത്. ബോളിവുഡ് താരമായിരുന്ന വിദ്യാ ബാലനാണ് മാധവിക്കുട്ടിയാകേണ്ടിയിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് വിദ്യ പിന്മാറുകായിരുന്നു. ഇപ്പോഴിതാ വിദ്യയുടെ പിന്മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് കമൽ.
വിദ്യ ബാലൻ ആമിയിൽ നിന്ന് പിന്മാറാൻ കാരണം രാഷ്ട്രീയം തന്നെയാണെന്നാണ് കമൽ പറയുന്നത്. മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യൻ സംഘപരിവാറിന് ഭയമാണ്. ആ സമ്മർദമാണ് വിദ്യ ബാലൻ പിന്മാറാൻ കാരണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കമൽ പറയുന്നു.
"വിദ്യ ബാലന്‍ ആമിയില്‍ നിന്ന് പിന്മാറാന്‍ കാരണം രാഷ്ട്രീയം തന്നെയാണ്. മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യയിലെ സംഘപരിവാരുകാര്‍ക്ക് പേടിയാണ്. വിദ്യ ബാലന്‍ ഹിന്ദിയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. അവര്‍ അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചാല്‍ ബോളിവുഡില്‍ ബാധിക്കുമോ എന്ന തോന്നല്‍ അവസാന നിമിഷം അവര്‍ക്ക് വന്നു. ആരൊക്കെയോ അവരില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകും എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം ഞാനതിൽ വിജയിച്ചു. പക്ഷേ, സിനിമ വിജയിച്ചില്ല, നിർമാതാവിന് നഷ്ടമുണ്ടായി. അക്കാര്യത്തിലെനിക്ക് വിഷമമുണ്ട്. നഷ്ടം വരാന്‍ കാരണം വിദ്യ ബാലന്‍ മാറിയതും എതിര്‍പ്പുകളും സാമ്പത്തികമായി ഓടുന്ന കഥയല്ലാതിരുന്നതും ഒക്കെ ആകാം.
ആമിക്കെതിരേ എറെ വിമർശനങ്ങളുണ്ടായിട്ടുണ്ട്. വിദ്യ ബാലൻ സിനിമയിൽ നിന്ന് പിന്മാറി മഞ്ജു വന്നപ്പോൾ പിന്തിരിയിപ്പിക്കാൻ ശ്രമങ്ങളുണ്ടായി. മതം മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായിരുന്നു. മാത്രമല്ല, മാധവിക്കുട്ടിയെ ഓരോരുത്തരും മനസിലാക്കി വച്ചിരിക്കുന്നത് ഓരോ രീതിയിലാണ്. അവര്‍ കാണുന്ന മാധവിക്കുട്ടിയാകണം എന്നില്ല ഞാന്‍ സിനിമയില്‍ അവതരിപ്പിച്ച മാധവിക്കുട്ടി.
മാധവിക്കുട്ടി സ്ത്രീകളെ സംബന്ധിച്ച് അവരുടെ സ്വന്തമാണ്. പുരുഷനായ ഞാനത് എടുത്ത് വച്ചപ്പോൾ ചിലപ്പോൾ സ്ത്രീകൾക്ക് അവരുടെ മാധവിക്കുട്ടി ഇങ്ങനെയല്ലെന്ന തോന്നൽ ഉണ്ടായേക്കാം. അതൊക്കെയാണ് സിനിമയെ ബാധിച്ചത്." കമൽ പറഞ്ഞു.