നിർണായക രംഗങ്ങൾ ഉൾപ്പെടുന്ന കണ്ണപ്പയുടെ ഹാർഡ് ഡിസ്ക് കാണ്മാനില്ല; രണ്ടു പേർക്കെതിരേ കേസ്
മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ നിർണായക രംഗങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് കാണാതായ സംഭവത്തിൽ 2 പേർക്കെതിരേ കേസെടുത്തു. ചിത്രത്തിലെ നായകൻ വിഷ്ണു മഞ്ചുവിന്‍റെ ഓഫീസിലെ ജീവനക്കാരായ രഘു, ചരിത എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം. 24 ഫ്രെയിംസ് ഫാക്റ്റടിയാണ് 'കണ്ണപ്പ'യുടെ നിർമാതാക്കൾ. ഇവരുടെ എക്സിക‍്യൂട്ടിവ് പ്രൊഡൂസർ റെഡ്ഡി വിജയ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്.
മുംബൈയിലെ സ്റ്റുഡിയോയിൽ നിന്നും ഹാർഡ് ഡിസ്ക് ഫിലിം നഗറിലുള്ള റെഡ്ഡിയുടെ ഓഫീസിലേക്ക് അയച്ചുവെന്നും എന്നാൽ ഈ കൊറിയർ ഓഫീസ് ബോയ് രഘു കൈപ്പറ്റുകയും തുടർന്ന് ചരിതയ്ക്ക് കൈമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. ചിത്രത്തെ തകർക്കാൻ വേണ്ടി ചിലർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്ന് റെഡ്ഡി വിജയ് കുമാർ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
പാൻ ഇന്ത‍്യൻ ചിത്രമായ 'കണ്ണപ്പ' ജൂൺ 27ന് തിയെറ്ററിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിഷ്ണു മഞ്ചു, മോഹൻലാൽ എന്നിവരെ കൂടാതെ അക്ഷയ് കുമാർ, പ്രഭാസ്, കാജൾ അഗർവാൾ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.