കേരള സ്റ്റോറി-2: ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ്
കൊച്ചി: കേരള സ്റ്റോറി-2 ഗോസ് ബിയോണ്ട് എന്ന ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ചാണ് നിർമാതാവ് അമൃത് ലാൽ ഷായുടെ സത്യവാങ്മൂലം. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർബോർഡിനാണ് നിർമാതാവ് വാദിച്ചു.
അതിന് മുകളിൽ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിർമാതാവ് സത്യവാങ്മൂലത്തിൽ വാദിച്ചു. ചിത്രത്തിന്‍റെ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പേരിലെ ഗോസ് ബിയോണ്ട് അതിനെയാണ് സൂചിപ്പിക്കുന്നത്. ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്.
കേരളത്തിൽ മാത്രമുള്ളതല്ല.ടൈറ്റിലിലെ ഗോസ് ബിയോണ്ട് അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് മിനിറ്റ് ടീസർ കണ്ടുകൊണ്ട് ചിത്രത്തെ വിലയിരുത്താൻ പറ്റില്ല. സെൻസർ ബോർഡിന്‍റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്മൂലത്തിലുണ്ട്