പൃഥ്വിരാജിന് എതിരായ സൈബർ ആക്രമണത്തിൽ മല്ലിക സുകുമാരൻ
പൃഥ്വിരാജ് നായകനായി എത്തിയ വിലായത്ത് ബുദ്ധ വലിയ രീതിയിൽ ഡീഗ്രേഡ് ചെയ്യപ്പെടുന്നതായി ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ രംഗത്തെത്തിയിരിക്കുകയാണ്. പണം വാങ്ങിയുള്ള സൈബർ ആക്രമണമാണ് പൃഥ്വിരാജിനും ചിത്രത്തിനും എതിരേ നടക്കുന്നത് എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച ഷമ്മി തിലകനെ പ്രശംസിച്ചുകൊണ്ടാണ് പോസ്റ്റ്.
''യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണന്‍റെയും വല്ല പെണ്ണിന്‍റെയും, ഒന്നുമറിയാത്ത കുഞ്ഞിന്‍റെയും ഒക്കെ ഫോട്ടോയും വെച്ച് പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു'' - മല്ലിക സുകുമാരൻ കുറിച്ചു.
പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്നൊരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് ഈ കുറിപ്പ് മല്ലിക പങ്കുവെച്ചിരിക്കുന്നത്. 'നായകൻ പൃഥ്വിരാജ് ആയത് കൊണ്ട് മാത്രമാണ് 'വിലായത്ത് ബുദ്ധ'യിലെ ഭാസ്കരൻ മാഷ് എന്ന വേഷം ചെയ്യാൻ തനിക്ക് സാധിച്ചത് എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്. നായകനേക്കാള്‍ സ്ക്രീൻ സ്പേസ് കൂടുതലുള്ളൊരു കഥാപാത്രം എന്നെപ്പോലൊരു നടന് നൽകാനുള്ള മനസുള്ള വ്യക്തിയാണ്. മറ്റൊരാളാണെങ്കിൽ എനിക്ക് അങ്ങനെയൊരു വേഷം ചെയ്യാൻ പറ്റില്ല, അതിന് ജീവിതകാലം മുഴുവൻ രാജുവിനോടും ചിത്രത്തിന്‍റെ സംവിധായകനോടും താൻ കടപ്പെട്ടിരിക്കും'- അദ്ദേഹം പറഞ്ഞു.
ആർ ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നിർമാതാവ് സന്ദീപ് സേനൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.