"ജയിലില്‍ കിടക്കുന്നത് സ്വന്തം കയ്യിലിരിപ്പുകൊണ്ട്"; നടന്‍ രാജ്പാല്‍ യാദവിന് ജാമ്യം ഇല്ല, തിഹാര്‍ ജയിലില്‍ തുടരും
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് ജാമ്യം ഇല്ല. ഡല്‍ഹി ഹൈക്കോര്‍ട്ട് നടന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതോടെ നടന്‍ തിഹാര്‍ ജയിലില്‍ തുടരും. ഈ മാസം നടക്കുന്ന അനന്തിരവളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്നാണ് താരം ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി അഞ്ച് മുതല്‍ താരം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നടനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പണം തിരിച്ചു നല്‍കാമെന്ന് നടന്‍ പലതവണ പറഞ്ഞിട്ടും അത് പാലിച്ചില്ലെന്ന് കോടതി ആരോപിച്ചു. കോടതി വിധി പ്രകാരമല്ല നടന്‍ ജയിലില്‍ കിടക്കുന്നതെന്നും സ്വന്തം പെരുമാറ്റംകൊണ്ടാണെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത് ശര്‍മ നിരീക്ഷിച്ചു. കുറ്റം ചെയ്തതായി നടന്‍ പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്. പിന്നെ എന്തിനാണ് ശിക്ഷ റദ്ദാക്കണമെന്നും കേസ് റീഓപ്പണ്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.
2010ലാണ് തന്റെ ആദ്യത്തെ സംവിധാന സംരംഭമായ അതാ പതാ ലാപതാ സിനിമയുടെ നിര്‍മാണത്തിനായി അഞ്ച് കോടി രൂപ നടന്‍ മുര്‍ലി പ്രൊജക്റ്റ്ട് കമ്പനിയില്‍ നിന്ന് കടംവാങ്ങുന്നത്. ഇത് തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണ് കമ്പനി നിയമനടപടി സ്വീകരിച്ചത്.
താരം നൽകിയ ഏഴ് ചെക്കുകൾ മടങ്ങുകയും ചെയ്തതോടെ 2018-ൽ കോടതി അദ്ദേഹത്തെയും ഭാര്യയെയും ശിക്ഷിച്ചിരുന്നു. പലിശയുൾപ്പെടെ കടം ഒമ്പത് കോടിയായി ഉയർന്ന സാഹചര്യത്തിൽ, തിരിച്ചടയ്ക്കാൻ കോടതി പലതവണ സമയം അനുവദിച്ചെങ്കിലും പണം തിരിച്ചടച്ചില്ല. തുടർന്ന് കോടതി കർശന നിലപാട് സ്വീകരിച്ചതോടെ നടൻ തിഹാർ ജയിലിൽ കീഴടങ്ങുകയായിരുന്നു.