കൊച്ചി: സംവിധായകൻ ജൂഡ് അന്തോണി ജോസഫ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് നടൻ ആന്‍റണി വർഗീസിന്‍റെ (പെപ്പെ) മറുപടി. ഇതിനൊപ്പം, കുടുംബാംഗങ്ങളെ അടക്കം വിവാദത്തിലേക്കു വലിച്ചിഴച്ച ജൂഡിനെതിരേ തന്‍റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പെപ്പെ പറഞ്ഞു.
ജൂഡിന്‍റെ ആരോപണങ്ങളോടു പ്രതികരിക്കേണ്ടെന്നാണ് ആദ്യ കരുതിയത്. എന്നാൽ എന്‍റെ കുടുംബാംഗങ്ങളെക്കുറിച്ച് ജൂഡ് നടത്തിയ പരാമർശങ്ങൾ കാരണം അവർക്കിപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഭാര്യയുടെ ഇൻബോക്സിൽ തെറി വരുന്നതൊന്നും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ച് മറുപടി പറയുന്നതെന്നും പെപ്പെ.
തന്‍റെ സിനിമയിൽ അഭിനയിക്കാൻ പെപ്പെ പത്തു ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നും, അതുപയോഗിച്ച് പെങ്ങളുടെ വിവാഹം നടത്തിയ ശേഷം സിനിമയിൽ നിന്നു പിൻമാറിയെന്നുമായിരുന്നു ജൂഡിന്‍റെ ആരോപണം. ലഹരിയെക്കാൾ വലിയ പ്രശ്നം മനുഷ്യത്വമില്ലാത്തതാണെന്നും, പെപ്പെ 'ഉഡായിപ്പിന്‍റെ ഉസ്താദാണെന്നും' മറ്റുമുള്ള പരാമർശം ജൂഡ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
ജൂഡുമായുള്ള സാമ്പത്തിക പ്രശ്നങ്ങൾ 2019ൽ തന്നെ പണം തിരിച്ചുകൊടുത്ത് പരിഹരിച്ചതാണെന്ന് പെപ്പെ പറഞ്ഞു. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് പെങ്ങൾക്ക് വിവാഹ ആലോചന പോലും തുടങ്ങുന്നത്. പിന്നെങ്ങനെ ജൂഡിന്‍റെ നിർമാതാവിൽ നിന്നു പണം വാങ്ങി വിവാഹം നടത്തിയെന്നു പറയാനാകുമെന്നും പെപ്പെ ചോദിച്ചു.
2018 നല്ല സിനിമയാണ്, തിയെറ്ററിൽ പോയി കാണേണ്ട സിനിമയാണ്. അതിന്‍റെ വിജയം ആസ്വദിക്കുന്നതിനു പകരം തന്‍റെ ഭാവി നശിപ്പിക്കാനാണ് ജൂഡ് ശ്രമിച്ചതെന്നും പെപ്പെ.