രാധിക ശരത് കുമാർ
ചെന്നൈ: തമിഴ് നടൻ ഭാഗ്യരാജിന്‍റെ മൃതദേഹവുമായെത്തിയ ആംബുലൻസിനു ചുറ്റും തടിച്ചു കൂടി മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടി രാധിക ശരത് കുമാർ. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങൾ ചുറ്റും തടിച്ചു കൂടിയത്. ഏറെ നേരം ശ്രമിച്ചിട്ടും മൃതദേഹം ഇറക്കാനാകാതെ വന്നതോടെയാണ് രാധിക മാധ്യമപ്രവർത്തകർക്കു മുന്നിൽ കണ്ണീരോടെ പൊട്ടിത്തെറിച്ചത്.
സിനിമയാണ് ഞങ്ങളുടെ തൊഴിൽ, പക്ഷേ ജീവിതം വ്യത്യസ്തമാണ്. നിങ്ങൾക്ക് ടിആർപി ആണ് വേണ്ടതെങ്കിൽ നിങ്ങൾക്കു വേണ്ടി ഞങ്ങൾ സിനിമയിൽ അഭിനയിക്കാം. ദയവായി കുറച്ചു സ്വകാര്യത തരൂ എന്നാണ് നടി കൈകൂപ്പിക്കൊണ്ട് ചുറ്റുമുള്ളവരോട് പറഞ്ഞത്.
നടി പ്രതികരിച്ചതോടെ ആൾക്കൂട്ടം കുറയുകയും മൃതദേഹം പുറത്തേക്കെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ വൈറലായിട്ടുണ്ട്. മാധ്യമങ്ങൾക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഭാഗ്യരാജിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.