സലിം കുമാർ
പറവൂർ: ചിരിയുടെ മണവാളന് വിടയേകി മലയാളികൾ. നടൻ സലീം കുമാറിന്‍റെ മൃതദേഹം പൊതുദർശനത്തിനായി പറവൂരിലെ ടൗൺഹാളിൽ എത്തിച്ചു. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സലീം കുമാറിനെ അവസാനമായി കാണാൻ പറവൂരിലേക്കെത്തുന്നത്.
ഉച്ചക്ക് ഒരു മണി വരെയാണ് പൊതുദർശനം. വൈകിട്ട് 3 മണിയോടെ വീട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരമർപ്പിക്കും.
ഏതാനും ദിവസങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ സ്ഥിതി വഷളായതിനെ തുടർന്ന് അമൃത ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10.45ഓടെയാണ് അന്ത്യം സംഭവിച്ചത്.
ന്യുമോണിയ ബാധിച്ചിരുന്ന സലിം കുമാറിന് രാത്രിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം പറവൂരിൽ നൽകിയ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ആവുംവിധം സജീവമായിരുന്നു.