ഉദയ്പുർ ഫയൽസ്: ആദ്യം സിനിമ റിലീസ് ആകട്ടെയെന്ന് സുപ്രീം കോടതി
file image
ന്യൂഡൽഹി: ഉദയ്പുർ ഫയൽസ് എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. സിനിമ ആദ്യം റിലീസ് ആകട്ടേയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ സുധാംശു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് പരാമർശം.
ഉദയ്പുർ സ്വദേശിയായ കനയ്യ ലാലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണ അവസാനിച്ചിട്ടില്ലെന്നും സിനിമ വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കേസിലെ എട്ടാം പ്രതി മുഹമ്മദ് ജാവേദിന്‍റെ അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ മുൻധാരണകൾക്ക് വഴിയൊരുക്കുമെന്നും വിചാരണയെ ബാധിക്കുമെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്.
കേസിന്‍റെ വിചാരണ അവസാനിക്കും വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. അവധി കഴിഞ്ഞ് റെഗുലർ ബെഞ്ചിനു മുന്നിൽ ഹർജി സമർപ്പിക്കാനും ബെഞ്ച് നിർദേശിച്ചു.