ശ്രുതി ഹാസൻ
സിനിമാ ചിത്രീകരണത്തിനിടെ ആർത്തവമുണ്ടാകുമ്പോൾ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രുതി ഹാസൻ. തുടക്കകാലത്ത് ആർത്തവ കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാൻ മടിയായിരുന്നു. പിന്നീട് സംവിധായകരോട് ഇതേക്കുറിച്ച് സംസാരിക്കാൻ തുടങ്ങി എന്നാണ് ശ്രുതി ഹാസൻ പറയുന്നത്. സോഹ അലി ഖാന്‍റെ പോഡ്കാസ്റ്റിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
പോളിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ളതിനാൽ ആർത്തവ സമയത്ത് കടുത്ത വേദന അനുഭവപ്പെടുമായിരുന്നു. കരിയറിന്‍റെ തുടക്കത്തിൽ ഇതിനേക്കുറിച്ച് സംസാരിക്കാൻ മടിയായിരുന്നു. തന്‍റെ ഒരു സഹപ്രവർത്തകൻ മുട്ടു ശസ്ത്രക്രിയയുടെ വേദനയെക്കുറിച്ച് പങ്കുവച്ചതോടെ സെറ്റിൽ അതിന് അനുസരിച്ച് ജോലി ക്രമീകരിക്കുന്നത് കണ്ടതോടെയാണ് തന്‍റെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയാൻ തീരുമാനിക്കുന്നത് എന്നാണ് ശ്രുതി പറഞ്ഞത്.
ആർത്തവത്തേക്കുറിച്ച് സംവിധായകനോടാണ് ശ്രുതി സംസാരിച്ചത്. അദ്ദേഹത്തിന്‍റെ മകൾ ആർത്തവ സമയത്ത് കടുത്ത വേദന അനുഭവിച്ചിരുന്നു. അതിനാൽ വളരെ സഹാനുഭൂതിയോടെയാണ് സംവിധായകൻ കാര്യങ്ങൾ മനസിലാക്കിയതെന്നും നടി കൂട്ടിച്ചേർത്തു.
പുരുഷന്മാർക്ക് ആർത്തവമുണ്ടാകാൻ താൻ പ്രാർഥിച്ചിട്ടുണ്ടെന്നും അങ്ങനെയെങ്കിൽ ആർത്തവ അവധി ലഭിക്കുമായിരുന്നെന്നും ശ്രുതി കൂട്ടിച്ചേർത്തു. പുരുഷന്മാർക്ക് ആർത്തവമുണ്ടാകണമെന്ന് ഞാൻ ആയിരം തവണ പ്രാർഥിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ കരാറുകളിൽ ആർത്തവ അവധികൾ എഴുതിച്ചേർക്കാൻ കഴിയുമായിരുന്നു.- ശ്രുതി പറഞ്ഞു.