വിസ്മയ മോഹൻലാൽ
ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള വിസ്മയ മോഹൻലാലിന്‍റെ പോസ്റ്റ് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി വിസ്മയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അച്ഛൻ തങ്ങളെ സ്വതന്ത്രരായാണ് വളർത്തിയതെന്നും പോസ്റ്റിനേക്കുറിച്ച് വീട്ടിലാരും ഒന്നും പ്രതികരിച്ചില്ല എന്നുമാണ് വിസ്മയ പറയുന്നത്.
"ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് അനുകൂലമായി പോസ്റ്റ് ചെയ്തതിനെക്കുറിച്ച് വീട്ടിലാരും ഒന്നും പ്രതികരിച്ചില്ല. പക്ഷേ, എന്‍റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവർ ഒരു പോസ്റ്റ് ഇടുന്നതു പോലെയല്ല ഞാൻ ഒരു പോസ്റ്റ് ഇടുന്നത് എന്ന്. ഞങ്ങളെ സ്വതന്ത്രമായിട്ടാണ് അച്ഛൻ വളർത്തിയത്. ഒന്നും ഇങ്ങനെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാറില്ല. സ്വയം കണ്ടെത്താനാണ് അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് അദ്ദേഹം പറയാറുള്ളത്."- ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞു.
തുടക്കം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് വിസ്മയ. ക്യാമറയുടെ മുന്നിലെത്തിയപ്പോൾ നേരിടേണ്ടിവന്ന വെല്ലുവിളിയേക്കുറിച്ചും വിസ്മയ പറഞ്ഞു. മലയാളം സംസാരിക്കാനുള്ള ബുദ്ധിമുട്ടാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നാണ് വിസ്മയ പറയുന്നത്. സിനിമയിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ സഹോദരൻ പ്രണവിനോടാണ് ഉപദേശം തേടിയത്. ടെൻഷനടിക്കാതെ നന്നായി ആസ്വദിച്ച് ചെയ്യാനായിരുന്നു ചേട്ടൻ പറഞ്ഞത്. ഇത് നിന്‍റെ സ്വന്തം യാത്രയാണെന്നും അനുഭവങ്ങളിലൂടെ സ്വന്തമായി മുന്നോട്ടുപോകാനാണ് അച്ഛൻ പറഞ്ഞതെന്നും വിസ്മയ കൂട്ടിച്ചേർത്തു.