ജോസഫ് വിജയ്, ജേസൺ സഞ്ജയ്
തമിഴ്നാട് മുഖ്യമന്ത്രിയും നടനും തന്‍റെ പിതാവുമായ ജോസഫ് വിജയ്‌യെയും ഹോളിവുഡ് ആക്ഷൻ താരം ജേസൺ സ്റ്റാഥത്തെയും വച്ച് ഒരു സിനിമ ചെയ്യുകയെന്നത് ഏറ്റവും വലിയ സ്വപ്നമാണെന്ന് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്. സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജേസൺ, ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"ജേസൺ സ്റ്റാഥം നിങ്ങളെ സിനിമ ചെയ്യാൻ വിളിച്ചാൽ തമിഴിൽ നിന്ന് ഏത് താരത്തെ തെരഞ്ഞെടുക്കും?" എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ "എന്‍റെ അച്ഛൻ (വിജയ്), അത് മികച്ചൊരു കോമ്പിനേഷനായിരിക്കും" എന്നായിരുന്നു ജേസന്‍റെ മറുപടി. ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈകാതെ വൈറലാകുമെന്നും ജേസൺ തമാശയായി കൂട്ടിച്ചേർത്തു.
സന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. വിജയ്‌യെപ്പോലെ അഭിനേതാവാകാതെ സംവിധാനരംഗം തെരഞ്ഞെടുത്തത്തിന്‍റെ കാരണവും ജേസൺ അഭിമുഖത്തിൽ വിശദീകരിച്ചു. കുട്ടിക്കാലം മുതൽ സിനിമാ ലൊക്കേഷനുകളിൽ പോകാൻ അവസരം ലഭിച്ചതാണ് സിനിമയോടുള്ള താൽപര്യം വളർത്തിയതെന്ന് ജേസൺ പറഞ്ഞു.
എന്നാൽ സിനിമയല്ലായിരുന്നു തന്‍റെ ആദ്യ സ്വപ്നമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദ്യം പൈലറ്റാകാനായിരുന്നു ആഗ്രഹം. പിന്നീട് ക്രിക്കറ്ററാകണമെന്ന മോഹവും ഉണ്ടായിരുന്നു. പ്ലസ് വൺ, പ്ലസ് ടു കാലഘട്ടത്തിലാണ് സിനിമയോട് ഗൗരവമായ താൽപര്യം തോന്നിത്തുടങ്ങിയത്. കോളെജ് പഠനകാലത്ത് സിനിമാസംവിധാനം പഠിക്കണമെന്ന് തീരുമാനിക്കുകയും പിന്നീട് കാനഡയിൽ പോയി ഫിലിം മേക്കിങ് പഠിക്കുകയും ചെയ്തുവെന്നും ജേസൺ പറഞ്ഞു.
അഭിനയത്തേക്കാൾ കഥ പറയുന്നതിനോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും ബാല്യകാലം മുതൽ കഥകൾ സൃഷ്ടിച്ച് സുഹൃത്തുക്കളോട് പറയുന്ന ശീലം ഉണ്ടായിരുന്നുവെന്നും ജേസൺ കൂട്ടിച്ചേർത്തു. ആ ശീലമാണ് പിന്നീട് തിരക്കഥാരചനയിലേക്കും സംവിധാനത്തിലേക്കും തന്നെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.