അഖിൽ മാരാർ
മുൻ റിയാലിറ്റി ഷോ താരവും നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനർഥിയുമായ അഖിൽ മാരാരുടെ അഭിമുഖം വിവാദത്തിൽ. പ്രസവം ഒരു കാലത്ത് സ്ത്രീകൾ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നും ആശുപത്രികളാണ് ഇന്നത് സങ്കീർണമാക്കിയതെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്. ഒരു മാസം മുൻപുള്ള അഭിമുഖത്തിന്‍റെ ഭാഗങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതാണ് വലിയ ട്രോളുകൾക്കും വിവാദങ്ങൾക്കും കാരണമായത്.
"ഒരു കാലത്ത് സ്ത്രീകൾ പ്രസവം വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്നന്‍റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും", എന്നാണ് അഭിമുഖത്തില്‍ അഖില്‍ പറഞ്ഞത്.
"വിവരക്കേട് അൺലിമിറ്റഡ്", "കുറച്ച് വിവരമുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു", "ഒരു കാലത്ത് പ്രസവം മാത്രമല്ല, സ്ത്രീകളും എല്ലാവർക്കും തമാശയായിരുന്നു, ഇന്നത് കുറച്ച് മാറി വരുന്നു, അത്രേ ഉള്ളൂ. അനുഭവിക്കുന്നവർക്കേ അതിന്‍റെ വേദനയും ബുദ്ധിമുട്ടും അറിയൂ, അന്ന് പ്രസവിച്ച് സ്ത്രീകൾ മരിച്ച് പോയാലും നിസാരമായിരിക്കും, ഇന്ന് അങ്ങനെയൊന്നും നടക്കാതെ ഇരിക്കാനാണ് ആശുപത്രികളില്‍ കൊണ്ടുപോകുന്നതൊക്കെ" എന്നും കമന്‍റുകൾ വരുന്നു. നിരവധി വ്ലോഗേഴ്സും റിയാക്ഷൻ വീഡിയോയുമായി എത്തിയിട്ടുണ്ട്.